Saturday, November 16, 2013

ശല്യപ്പെടുത്തരുത്... അവൻ മാന്യനാണ്..!

മുഖ്യമന്ത്രിയുടെ ജന സമ്പർക്ക പരിപാടി ഭയന്നാണ് ഇന്ന് ബസിൽ ഓഫീസിൽ പോവാം എന്ന് തീരുമാനിച്ചത്. മുഖ്യമന്ത്രിയെയോ ജന സമ്പർക്കത്തിനെയോ എനിക്ക് പേടിയില്ല. പക്ഷെ ഒരു മുഖ്യമന്ത്രിയുടെ കാറിന്റെ വരെ ചില്ലും നെഞ്ചുംകൂടും പൊട്ടിക്കുവാൻ ഈ സമ്പർക്ക കലാപരിപാടി ഹേതുവായെങ്കിൽ എന്നെ പോലെ ഒരു പാവത്തിന്റെ നെഞ്ചുംകൂടിനും കാറിന്റെ ചില്ലിനും എന്ത് ഗ്യാരണ്ടി ആണ് ഉള്ളതെന്ന ഭയം അസ്ഥാനത്തല്ലല്ലോ. കൈ കാണിച്ചപ്പോൾ വിശാല മനസ്കനായ ആ ബസ്‌ ഡ്രൈവർ, തന്റെ പ്രയാണം റോഡിൻറെ ഒരു സൈഡിലൂടെ ആക്കിത്തന്നു. വിശാല മനസ്ഥിതിയിൽ ഡ്രൈവറോട് മത്സരിച്ചു കൊണ്ടിരിക്കുന്ന കിളി എന്നെ കണ്ടതും ഡോർ തുറന്നു വെച്ച് തന്നു. പിന്നെ ഞാൻ ഒന്നും നോക്കിയില്ല. കീലേരി കുഞ്ഞിക്കണ്ണനെ ധ്യാനിച്ച് ഒറ്റച്ചാട്ടത്തിന് ബസിൽ കേറിപ്പറ്റി. താരതമ്യേനെ തിരക്ക് കുറഞ്ഞ ബസ്സെങ്കിലും സീറ്റ്‌ മുഴുവൻ ഫുൾ.
കയ്യിൽ തടഞ്ഞ കമ്പിത്തൂണിനും സീറ്റിനും ഇടയിലായി നിലയുറച്ചപ്പോൾ സമാധാനം. ചാരി നില്കുന്ന സീറ്റിൽ ഇരിക്കുന്ന മാന്യൻ ഒന്നിളകി ഞാൻ ഇവിടെ ഇരിപ്പുണ്ട് എന്നറിയിച്ചപ്പോൾ ഒന്ന് പുഞ്ചിരിച്ചു ഞാൻ ഇവിടെ നിൽപുണ്ടെന്ന് ഞാനും അറിയിച്ചു കൊണ്ട് അവരെ തൊടാതിരിക്കാൻ ശ്രദ്ധിച്ചു. ബസ്‌ ഡ്രൈവറുടെ സ്പോർട്സ്മാൻ സ്പിരിറ്റ്‌ കൂടുംബോഴോഴികെ ഞാൻ സ്റ്റഡി ആയിത്തന്നെ നിന്നു.
റോഡ്‌ കാഴ്ചകളിൽ മുഴുകി നിന്ന എന്നെ പിറകിൽ നിന്നു ശക്തമായി ആരോ തള്ളിയതും എന്റെ തല കമ്പിയിൽ ഇടിച്ചതും വളരെ പെട്ടെന്നായിരുന്നു. നില്പ് ഭദ്രമാക്കി സംഭവിച്ചതെന്തെന്ന് നോക്കിയപ്പോൾ പിന്നിൽ പിറുപിറുത്തു കൊണ്ട് മാന്യൻ ഒന്നുകൂടി ഇളകിയിരുന്നു. തന്റെ ചാരിത്ര്യം ഈയുള്ളവൻ കുണ്ടി കൊണ്ട് കരണ്ട് കൊണ്ടിരിക്കുന്നു എന്ന തോന്നൽ ആവാം ആ മാന്യനെ എന്നെ പിടിച്ചു തള്ളുവാൻ പ്രേരിപ്പിച്ചതെന്ന് ഞാൻ അനുമാനിച്ചു. ജീവനിൽ കൊതിയുള്ളത് കൊണ്ടും ഡ്രൈവറെ ഇനിയും വിശ്വസിക്കാൻ ധൈര്യമില്ലാത്തത് കൊണ്ടും നില്പ് അല്പം ബാക്കിലേക്ക്‌ മാറ്റി ഒരു സീറ്റ്‌ ഒഴിയുന്നതും കാത്തു നിന്നു. മാന്യന്റെ  അരികത്തായി ഒരു സീറ്റ്‌ ഒഴിഞ്ഞതും അത് കയ്യേറാൻ ഞാൻ ചെന്നതും അദ്ദേഹത്തിന് തീരെ ഇഷ്ടപ്പെട്ടില്ല. അടുപ്പിച്ചടുപ്പിച് പണിഞ്ഞ സീറ്റിൽ നിന്നു മാന്യൻ അനങ്ങാൻ തയ്യാറായില്ല. ഇനി ഇപ്പൊ ഇരിക്കണമെങ്കിൽ മാന്യന്റെ കടന്നു വേണം നടുവിലെ സീറ്റിൽ എത്താൻ. ഇനി എന്റെ കാല് മാന്യന്റെ കാലിൽ തട്ടുമ്പോൾ അവരുടെ പ്രതികരണം എന്താവും എന്ന ഒരു ചെറു ഭീതിയോടെ ചാടി കടന്നു സീറ്റിൽ ഒരല്പം സ്ഥലം കിട്ടി. മൂന്നു പേർക്കു ഇരിക്കാവുന്ന സീറ്റിൽ രണ്ടു പേരുടെ സ്ഥലം മാന്യൻ കയ്യേറി കൈ മുട്ട് മടക്കി വെച്ച് ലാവിഷായി ഇരിക്കുന്നു. ചന്തി സീറ്റിൽ ഉറപ്പിച്ച് മുന്നോട്ടു മടങ്ങി ഞാൻ ഒരു പരുവത്തിൽ ഇരുന്നു മാന്യന്റെ മുഖത്തേക്ക് നോക്കി. അയാളുടെ മുഖത്ത് അവക്ഞ്ഞ അല്ലെങ്കിൽ പുച്ഛം എന്ന ഭാവത്തിന്റെ വിവിധ സബ്-ഭാവങ്ങൾ വിരിയുന്നത് ഞാൻ കണ്ടു.
വഴിയിൽ ബസ്‌ നിർത്തിയപ്പോൾ ഇരച്ചു കയറിയ പെണ്കൂട്ടം അതുവരെ ശാന്തമായിരുന്ന അന്തരീക്ഷം ശബ്ദ മുഖരിതമാക്കി. ഞെക്കി ഞെരുങ്ങി ഇരുന്നിരുന്ന എനിക്ക് അവരുടെ വായിൽനോക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും സൌകര്യമില്ലയിരുന്നത് കൊണ്ട് അതിനു തുനിഞ്ഞില്ല.പക്ഷെ എന്തുകൊണ്ടെന്നറിയില്ല സാവകാശം എന്റെ സീറ്റിൽ യഥേഷ്ടം സ്ഥലം വന്നു നിറയുന്നുണ്ടായിരുന്നു.എന്താണ് ഇതിന്റെ ഗുട്ടൻസ് എന്നറിയാൻ മാന്യനെ നോക്കിയപ്പോഴാണ് ഗുട്ടൻസിന്റെ നീണ്ട കൈകൾ കണ്ടത്. എന്നെ ഞെരുക്കി അകത്തേക്ക് ലാവിഷായി ഇരുന്ന മാന്യൻ ഇപ്പോൾ കുനിഞ്ഞു കഷ്ടപ്പെട്ട് മുന്നിലെ സീറ്റിൽ കൈ വെച്ച് ചാരി നില്കുന്ന പെണ്ണിനെ തോണ്ടാൻ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. തൊണ്ട് കിട്ടിയവർ കിട്ടാത്തവർക്ക് വേണ്ടി അവിടം വിടുന്നു.മാറി മാറി വരുന്നവരെ മാന്യൻ തന്റെ മാന്യത അറിയിച്ചു കൊണ്ടേ ഇരിക്കുന്നു.
ഞാൻ ശ്രദ്ധിക്കുന്നു എന്ന് തോന്നിയത് കൊണ്ടാണോ എന്തോ അയാൾ കൈ പിന്നോട്ട് വലിച്ചു ഒന്നൂടെ അമർന്നിരുന്നു എന്നെ നോക്കി. നേരത്തെ കണ്ട അതേ നോട്ടം..പുച്ഛം കലർന്ന ആ നോട്ടത്തിനു ഒരു ആത്മഗതം പോലെ ഞാൻ മറുപടി പറഞ്ഞു..." ശരി...മാന്യാ.."

1 comment: