Tuesday, July 17, 2012

പൂങ്കുടി പാലത്തിനിക്കരെ...

പതിനഞ്ചു വര്‍ഷത്തിന്റെ നീണ്ട ഇടവേളയ്ക്കു ശേഷം ചാലിയാറിന്റെ മാറിലേക്ക്‌ തിമര്‍ത്തു പെയ്യുന്ന മഴയെ നോക്കിക്കാണുകയാണ് ഞാന്‍.ആര്‍ത്തലച്ചു പെയുന്ന മഴയെയും വഹിച്ചു കൊണ്ട് ആരെയും നോവിക്കാതെയുള്ള ചാലിയാറിന്റെ ഒഴുക്ക് കണ്ടിട്ട് പതിനഞ്ചു വര്‍ഷത്തിലേറെ ആയിരിക്കുന്നു. അന്ന് പക്ഷെ ചാലിയാറിന് ഇതിലേറെ ഒഴുക്കുണ്ടായിരുന്നു. വികസനത്തിന്റെ നീണ്ട നാവുകള്‍ പുഴയ്ക്കു കുറുകെ  രെഗുലെടരുകളും പാലങ്ങളും പണിതപ്പോള്‍ തുടച്ചു നീക്കപ്പെട്ട ഒരുപാട് കാര്യങ്ങളില്‍ ഒന്ന് ഈ ചാലിയാറിന്റെ സ്വതന്ത്രമായ ഒഴുക്കായിരുന്നു എന്ന്‍ ഞാന്‍ അല്ലാതെ മറ്റാരെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടാവുമോ. ചാലിയാറിന്റെ തീരത്തെ ഈ ഗ്രാമത്തിന്റെ മുഖം ഇത്ര വിക്രുതമായത് എന്നുമുതല്‍ ആയിരുന്നു...? രാത്രി പത്തുമണിക്ക് കടത്തുകാരന്‍ ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് വീട്ടിലെത്തിയിരുന്ന അച്ചനെ പോലെ തന്നെയായിരുന്നു  ഓരോ പൂങ്കുടിക്കാരനും..!. വിശാലമായ ചാലിയാര്‍ നീന്തികടന്നിരുന്ന ഒന്നോ രണ്ടോ പെരോഴിച്ച്...! പോക്കര്‍ഹാജിയുടെ  മരുതികാര്‍ കണ്ണില്‍ നിന്ന് മറയുന്നത് വരെ അത്ഭുതത്തോടെ നോക്കി നിന്നിരുന്നവര്‍....നിഷ്കളങ്കര്‍..!. പൂങ്കുടിക്കാര്‍ക്ക് വേണ്ടതെല്ലാം അവര്‍ക്ക് സ്വന്തം. ഒരു എല്‍പി സ്കൂള്‍..ഒരു യുപി സ്കൂള്‍...ഒരു  ഹൈ സ്കൂള്‍.കശുള്ളവനും ഇല്ലാത്തവനും പഠിക്കേണ്ടത് ഇവിടെ. ദൈവത്തിന്റെ സ്വന്തം നാടായിരുന്നു പൂങ്കുടി എന്നത് ഇപ്പോള്‍  പ്രായം തന്ന പക്ക്വതയുടെ തിരിച്ചറിവ്..!
                       എന്നെ തിരിച്ചറിഞ്ഞവര്‍  മൂന്നു പേര്‍..! കൂടുതല്‍ പേരെ എന്നെ തിരിച്ചറിയുന്നത്‌ ഇപ്പോള്‍ ഞാന്‍ ഭയക്കുന്നു. എത്ര മാറിയാലും ഈ വരാന്ദയില്‍  നിന്ന് കാണുന്ന ചാലിയാറിന്റെ കാഴ്ചക്ക് മാത്രം മങ്ങലേറ്റിട്ടില്ല. പുഴയിലേക്ക് തള്ളിനിന്നിരുന്ന ആ പച്ച പുല്മേടില്‍ പകലു കന്നുകാലികള്‍ സൌര്യവിഹാരം  നടത്തിയിരുന്നെങ്കിലും രാത്രികളില്‍ അവിടെ നിലാവിന്റെ വെള്ളി വെളിച്ചം മാത്രമായിരുന്നു.ഇന്ന് ഒളിച്ചും പതുങ്ങിയും മണല്‍ കടത്താന്‍ വരുന്ന ലോറികളുടെ മഞ്ഞയും ചുവപ്പും ലൈറ്റുകളും പതുങ്ങിയ മുരള്‍ച്ചയും..! സ്കൂള്‍ വിട്ടു വരുമ്പോള്‍ ഉന്നം നോക്കി എറിഞ്ഞുടച്ചിരുന്ന  ഒരേ ഒരു വിളക്കുമരത്തിന്റെ സ്ഥാനത്തു എണ്ണിയാലൊടുങ്ങാത്ത വിളക്ക് മരങ്ങള്‍..! ഇതില്‍ ഏതായിരുന്നു എന്നെ ഉന്നം നോക്കിയെറിയാന്‍ പഠിപ്പിച്ചത് ? ഏറെക്കാലം താലോലിച്ച ഓര്‍മ്മകളെ  ഒന്നുകൂടി ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ പിന്നിട്ട വഴികളിലൂടെ ഒരു അതിവേഗ യാത്ര...സ്കൂളുകള്‍, വേലയുധേട്ടന്റെ ചായക്കട...( വേലായുധേട്ടന്‍...എന്നെ തിരിച്ചറിഞ്ഞ മൂന്നുപേരില്‍ ഒരാള്‍..)..
                        വഴിയിലെ ആ വീട് കണ്ടാണ്‌ ഞാന്‍ അവളെ  ഓര്‍ത്തത്‌.. ..ഷൈനി ..! കൂടെ പഠിച്ചവരില്‍ മനസ്സില്‍ മായാതെ നില്‍കുന്ന സുന്ദരി. അവളെ  ഒരിക്കലെങ്കിലും പ്രണയിക്കാത്ത ഒരു ആണ്‍കുട്ടി പോലും അന്ന് ആ സ്കൂളില്‍ ഇല്ലായിരുന്നു. മനസ്സുകൊണ്ട് അവളും ഉദാരമതി. അവളും എല്ലാരേയും പ്രണയിച്ചു. ഞാന്‍ അവളെ പ്രണയിക്കാതെ പോയത് അവളോട്‌ ഇഷ്ടം തോന്നാത്തത് കൊണ്ടല്ല. പക്ഷെ ഇടക്കാലത്ത് അവള്‍ എന്റെ ചേട്ടന്റെ കാമുകി ആയതു കൊണ്ടായിരുന്നു. കാലം എല്ലാ ഓര്‍മ്മകളെയും മാറ്റിയിട്ടില്ല. ചിലതൊക്കെ ഇന്നലെ കഴിഞ്ഞത് പോലെ മനസ്സിന്റെ കോണില്‍  എവിടെയൊക്കെയോ ഉണ്ട്. ആ വീട്ടിലേക്കു ഒന്ന് എത്തിനോക്കി. അവളുടെ മുഖത്തിന്‌ കാലം വരുത്തിയ മാറ്റം അറിയാന്‍  ചെറിയൊരു ആഗ്രഹം. എത്തി നോക്കി മുഖം തിരിച്ചത് പുറത്തു പോയി തിരിച്ചു വരുന്ന അവളുടെ മുഖത്തേക്ക്..! തന്റെ വീട്ടിലേക്കു എത്തിനോക്കുന്ന ഈ ഞരമ്പ്‌ രോഗി എതെട എന്നാ മട്ടില്‍ അവള്‍ എന്നെ തറപ്പിച്ചു നോക്കി കൊണ്ടിരിക്കുന്നു. ജാള്യത മറച്ചു ഞാന്‍ തന്നെ തുടങ്ങി. "ഷൈനി അല്ലെ? " വല്യ ഭാവ വ്യതാസം ഒന്നും ഇല്ലാതെ ഉം  എന്നാ ഒരു മൂളല്‍ മാത്രം. " എന്നെ അറിയോ..."  അവളുടെ മുഖത്തെ ഭാവം തെല്ലോന്നയഞ്ഞു ..മറുപടിയും വന്നു." എഡാ.നീ എന്താ ഇവിടെ." എന്റെ മറുപടിയെക്കളും  വേഗത്തില്‍ അവള്‍ അവളുടെ കഥ പറഞ്ഞു തീര്‍ത്തു..! പ്രേമ വിവാഹവും, വിവാഹ മോചനവും പിന്നീടുള്ള ജീവിതവും എല്ലാം ആ നില്‍പ്പില്‍ അവള്‍ പറഞ്ഞു തീര്‍ത്തു..ബൈ പറഞ്ഞു പിരിയുന്നതിനു മുന്‍പ് അവളുടെ ഒരു രാത്രിയുടെ വില അവള്‍ തന്നെ പറഞ്ഞപ്പോള്‍ അവളോട്‌  തോന്നിയ വികാരം..അത്  എന്തായിരുന്നു എന്ന് ഇപ്പോഴും അറിയില്ല. എത്ര ദിവസം ഇവിടെ  ഉണ്ടാവും എന്നാ ചോദ്യത്തിന് ഇന്ന് മടങ്ങും എന്ന് പറഞ്ഞത്  മടങ്ങാന്‍ വേണ്ടിയായിരുന്നില്ലല്ലോ.. മൂന്നു ദിവസം കൊണ്ട് പൂങ്കുടി മനസ്സില്‍ വെറുപ്പ്‌ പടര്‍ത്തിയിരിക്കുന്നു. മടങ്ങണം..! ഇത്എനിക്കറിയുന്ന പൂങ്കുടി അല്ല..
                           തിരിച്ചു പോക്കിന്റെ വഴിയില്‍, പൂങ്കുടി പാലത്തിനു നടുവില്‍ കാര്‍ നിര്‍ത്തി, ഞാന്‍ താലോലിച്ചിരുന്ന പൂങ്കുടിയെ തിരിഞ്ഞു നോക്കി. നിഷ്കളങ്കയായ അവളുടെ മാറിലേക്ക്‌ ഊര്‍ന്നിറങ്ങി, അവളിലെ നന്മയെ ഊറ്റിക്കുടിക്കുന്ന പൂങ്കുടി പാലത്തിന്റെ ഒത്ത നടുക്ക് കാര്‍ക്കിച്ചു തുപ്പി ഞാന്‍ എന്റെ പ്രധിഷേധം അര്‍പ്പിച്ചു. ഇനിയൊരു തിരിച്ചുവരവില്ലെന്നുറപ്പിച്ചു, എന്റെ ഓര്‍മ്മകളെ അവിടെ തന്നെ കുഴിച്ചു മൂടി , പാലത്തിനെ പിറകിലാക്കി ഞാനെന്റെ കാര്‍ മുന്നോട്ടെടുത്തു.

Thursday, May 31, 2012

ജീവിതം വേ..പ്രണയം റേ....

ഉയിരും നീയെ...ഉടലും നീയെ...
ഉണര്‍വ്വും നീയെ...തായേ...
ഉണ്ണികൃഷ്ണന്‍ പാടുകയാണ്... കണ്ണടച്ച് കേട്ടുകൊണ്ടെയിരുന്നു..അടുത്ത ജന്മത്തിലെങ്കിലും ഒരു ഉണ്ണികൃഷ്ണന്‍ ആവനെമെന്നോ അല്ലെങ്കില്‍ അവരെ നേരിട്ടറിയണം എന്ന് തോന്നി. അധികമാരും ഇല്ലായിരുന്നു ആ യാത്രയില്‍. എന്നെ പോലെ തന്നെ കണ്ണടച്ച് ആ പാട്ട് ആസ്വദിച്ച് കേട്ട് കൊണ്ടിരുന്ന അവളെ ഞാന്‍ പാട്ടിനിടക്ക് എപ്പോഴോ കണ്ണ് തുറന്നപ്പോള്‍ കണ്ടിരുന്നു. ഇപ്പോഴും കണ്ണടച്ച് തന്നെ ഇരിക്കുന്നു. അവളുടെ വിരലുകള്‍ ഞാന്‍ കേള്‍ക്കാത്ത ഏതോ പാട്ടിനു അപ്പോഴും താളം പിടിച്ചു കൊണ്ടേയിരുന്നു. അവളെത്തന്നെ നോക്കിയിരുന്ന ഞാന്‍ അവള്‍ കണ്ണ് തുറന്നതും എന്നെ നോക്കിയതും ഞാന്‍ അറിയാതെ പോയതെങ്ങിനെ ? അവളുടെ ഒരു ചിരിയാണ് ഞാന്‍ അവളെത്തന്നെയാണ് നോക്കുന്നതെന്ന തിരിച്ചറിവ് എന്നിലുണ്ടാക്കിയത്. തിരിച്ചൊരു ചിരി ചിരിച്ചു ഞാന്‍ എന്റെ ചിന്തകളില്‍ ആണ്ടു. ഇനിയും ഒരു പാട് ദൂരമുണ്ട് ലകഷ്യസ്ഥാനത് എത്താന്‍. ഞാന്‍ ഡ്രൈവ് ചെയ്യാത്ത യാത്രകള്‍ എന്നും എനിക്ക് വിരസമാണ്. മനസ്സില്‍ അതെ പാട്ട് തന്നെ മൂളികൊണ്ടിരുന്നു. " എത്ര നന്നായാണ് ഉണ്ണി പാടുന്നെ...അല്ലെ..."  എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവളുടെ ചോദ്യം.  മൂളലിന്റെ ഖനം കൂടിയപ്പോള്‍ ആ പാട്ടിന്റെ സുഖം നശിക്കുന്നുവെന്ന തോന്നലാവും അവളെ എന്നോട് മിണ്ടിച്ചത്. അതേതായാലും നന്നായി. യാത്രക്കൊരു കൂട്ടായല്ലോ. തിരിച്ചു ചോദിച്ചു.." ഉണ്ണികൃഷ്ണനെ അറിയുമോ...? " അല്പം അഹങ്കാരത്തോടെ അവളുടെ മറുപടിയും വന്നു.." അമ്മക്ക് അറിയാം..അമ്മയുമായി കൂട്ടാണ്.." എനിക്ക് അവരോടു അസൂയ തോന്നി. അടുത്ത ജന്മത്തില്‍ ഞാന്‍ നേടണമെന്ന് കരുതിയ ഭാഗ്യം ഇവര്‍ ഈ ജന്മത്തില്‍ തന്നെ നേടിയിരിക്കുന്നു. ഹും...എന്നിരുത്തി മൂളി. അവളുടെ മുഖത്ത് ആ പുഞ്ചിരി മായാതെ നില്കുന്നു. ഭാഗ്യവതി. കൂട്ടിനു ഒരു പുഞ്ചിരി എന്നും സ്വന്തമായുള്ളവള്‍. പിന്നെയും ഞാന്‍ എന്തൊക്കെയോ ചോദിച്ചു. ചെറിയ ഉത്തരങ്ങളില്‍ അവളവളുടെ മറുപടി പിശുക്കി. ഇറങ്ങാന്‍ നേരം അവളുടെ അഡ്രസ്‌ ചോദിച്ച എന്നോട് അത് സ്ട്രിക്ട്ലി പേര്‍സണല്‍ എന്ന് പറഞ്ഞു ഒരല്പം ആക്രാന്ത രാമന്‍ ആയതിന്റെ ജാള്യത എന്നില്‍ ബാക്കിയാക്കി അവള്‍ നടന്നകന്നു. 
                        പിന്നെയും വഴിയോരത്ത് വെച്ചും യാത്രകളില്‍ വെച്ചും ഞാന്‍ അവളെ കണ്ടു,സംസാരിച്ചു. പരിചയം സൗഹൃദം ആയി. ഞാന്‍ ഇത് വരെ കാണാത്ത ഒരു സ്ത്രീത്വത്തിന്റെ മറ്റൊരു ഭാവമായി അവളെന്റെ മനസ്സില്‍ അനവസരത്തില്‍ മിന്നി മായാന്‍ തുടങ്ങി. ആരെന്നോ എന്തെന്നോ എവിടെയോ എന്നറിയാത്ത അവള്‍ രംഗബോധമില്ലാതെ എന്റെ മനസ്സിലേക്ക് കയറിയും ഇറങ്ങിയും പോയി. അവളുമായി സംസാരിച്ചു കൊണ്ടിരുന്ന ഒരു ദിവസം അവളുടെ സെല്‍ ഫോണ്‍ ചിലച്ചതും അപ്പുറത്ത് അവളുടെ ഒരു സുഹൃത്ത്‌ മിണ്ടിയതും എനിക്ക് അവളുടെ സെല്‍ നമ്പര്‍ വരമായി ലഭിക്കാന്‍ കാരണമായി. കാണാതിരുന്ന ദിവസങ്ങളില്‍ എന്റെ എസ് എം എസ്സുകളും കല്ലുകളും അവളെ തേടി മുടങ്ങാതെ എത്തി. പണ്ടെന്നോ എന്നെ ആക്രാന്ത രാമന്‍ ആക്കിയ അവളുടെ അഡ്രസ്സും ഞാന്‍ ക്രമേണ അറിഞ്ഞു. തമ്മില്‍ കാണാത്ത ദിവസങ്ങളുടെ എണ്ണം കുറയുകയും അവധി ദിവസങ്ങളില്‍ ടെലിഫോണ്‍ എനിക്ക് പറയാനുള്ളത് അവളില്‍ എത്തിക്കുകയും ചെയ്തു. എന്റെ മനസ്സ് ഞാന്‍ പോലും അറിയാതെ അവളെ പ്രണയിക്കുകയായിരുന്നു. ഇതറിഞ്ഞാണോ അവള്‍ മറ്റൊരു യാത്രയില്‍ അവളെപ്പറ്റി എന്നോട് കൂടുതല്‍ പറഞ്ഞത് ? അറിയില്ല. ഭര്‍ത്താവും കുഞ്ഞും അടങ്ങുന്ന സന്തുഷ്ട കുടുംബം. അന്നവള്‍ പതിവിലും കൂടുതല്‍ സംസാരിച്ചിരുന്നു. ഭര്‍ത്താവിന്റെ ജോലിയെക്കുറിച്ചും മക്കളുടെ പഠനവും എല്ലാം അവളുടെ സംസാരത്തില്‍ നിറഞ്ഞു. കുഞ്ഞു കുഞ്ഞു സന്തോഷങ്ങളില്‍ അവളുടെ കണ്ണുകള്‍ വിടരുന്നതും നുറുങ്ങു നോവുകളില്‍ കണ്ണുകള്‍ നിറയുന്നതും ഞാന്‍ നോക്കി നിന്നു. എനിക്കെന്തോ പറയാനുണ്ടായിരുന്നു അവളോട്‌. ഇറങ്ങി വഴിപിരിയുന്നതിനു മുന്‍പ് അവളോട്‌ പറഞ്ഞു " എന്റെ സൌഹൃദം മരിച്ചിരിക്കുന്നു..ബാക്കിയാവുന്നത് നിന്നോടുള്ള പ്രണയമാണ്.." എന്റെ മുഖത്തേക്ക് അല്‍പ നേരം നോക്കി തിരിഞ്ഞു നടന്നു. പറയേണ്ടായിരുന്നു എന്ന തോന്നല്‍ എന്നിലെ കുറ്റബോധത്തിന് വളമായി. എന്റെ എടുത്തുചാട്ടം അവളെ എനിക്ക് നഷ്ടപ്പെടുത്തും എന്ന ഭയം എന്നില്‍ കൂടി കൂടി വരികയും ചെയ്തു.  
                       എന്റെ പ്രണയാഭ്യര്‍ത്ഥന കൊണ്ട് ലോകം അവസാനിച്ചില്ല. ഒന്നും സംഭവിക്കാതെ അന്നും പകല്‍ ജനിച്ചു. അന്ന്, അവളുടെ കണ്ണുകള്‍ക്ക്‌ തിളക്കം കൂടുതലുണ്ടായിരുന്നുവോ..? എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു വരാറുള്ളവല്‍ ഇന്ന് എന്നെ കണ്ടിട്ടും മറ്റെവിടെയോ നോക്കി വരുന്നതെന്തിനു ? ഒരുമിച്ചു നടന്നു. ഇന്നലെ നടന്നതൊന്നും വിഷയമായില്ല. ഒരു ടീനജുകാരിയുടെ പ്രണയ പാരവശ്യങ്ങള്‍ അവളിലുണ്ടാവില്ലെന്നും അങ്ങിനെ ഒരു മറുപടി കിട്ടില്ലെന്നും അറിഞ്ഞു കൊണ്ടുതന്നെയാണ് ഇന്നലെ അങ്ങിനെ ഒക്കെ പറഞ്ഞത്. എന്നത്തേയും പോലെ ദിവങ്ങള്‍ തുടര്‍ന്നും പോയി. എസ് എം എസ്സുകളുടെ ഉള്ളടക്കത്തില്‍ വന്ന മാറ്റമല്ലാതെ ഞങ്ങളുടെ പ്രണയം ഞങ്ങളില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല. കാലം ഞങ്ങളുടെ ജീവിതങ്ങളെ ഉരുക്കിയിണക്കി ഒന്നായി മാറ്റിയിരിക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടും പറയാതെ തന്നെ മനസ്സിലാകുന്ന ജീവിതം. പരസ്പരം മനസ്സിലാക്കിയ ഒരു പാട് കാലം.
                            ഇന്ന് ഉത്തരവാദിത്തങ്ങള്‍ അവളെ മാറ്റിക്കൊണ്ടിരിക്കുന്നു. അവളിലെ അമ്മയും ഭാര്യവും സജീവമായപ്പോള്‍ യാത്രകളുടെ എണ്ണം കുറഞ്ഞു. ഇടയ്ക്കു എപ്പോഴെങ്കിലും ഉള്ള കണ്ടുമുട്ടലുകളുടെ ഇടവേളകളുടെ ദൈര്‍ഘ്യം കൂടി. എനിക്ക് അവളെ കണ്ടേ തീരൂ. ഉത്തരവാദിതങ്ങള്‍ക്ക് വേണ്ടി ബലിയിടാന്‍ ഉള്ളതല്ല എന്റെ സ്വപ്‌നങ്ങള്‍. പണ്ട് പറഞ്ഞ അഡ്രസ്‌ തപ്പിയെടുത്തു ചെന്ന് കാണാന്‍ തന്നെ തീരുമാനിച്ചു. വീടറിയില്ലെങ്കിലും അറിയാവുന്ന വഴികള്‍. നാളെ ഞായറാഴ്ചയാണ്. നാളെ തന്നെയാവട്ടെ. കാലത്ത് തന്നെ ഇറങ്ങി. യാത്രയിലത്രയും ഓര്‍മ്മകളുടെ റീ വൈണ്ടിംഗ്. കാര്‍ മെയിന്‍ റോഡില്‍ നിര്‍ത്തി അഡ്രസ്‌ പ്രകാരം ഈ ഇടവഴി ചെന്ന് നില്കുന്നത് അവളുടെ മുറ്റത്താണ്. ഇറങ്ങി നടന്നു. അവള്‍ എപ്പോഴോ പറഞ്ഞ വീടിന്റെ ഒരു രൂപം ഉണ്ട് മനസ്സില്‍. ആ ദൂരെ കാണുന്നത് തന്നെയാവും. അടുത്ത് എത്തുന്നതിനനുസരിച്ചു എന്റെ നെഞ്ഞിടിപ്പ്‌ കൂടി വന്നു. എന്ത് പറയും..ഞാന്‍ എങ്ങിനെ എന്നെ അവളുടെ ഭര്‍ത്താവിനു എന്നെ പരിചയപ്പെടുത്തും..? ഉത്തരം കിട്ടാത്ത ഒരു പാട് സംശയങ്ങള്‍ എന്നില്‍ തലപൊക്കി. ഉത്തരുമുള്ള ഒരു ചോദ്യമുണ്ട്..അവള്‍.! അവളെ കാണാന്‍ വേണ്ടിയാണു ഈ വരവ് തന്നെ. ബാക്കിയെല്ലാം എന്തെങ്കിലും ആവട്ടെ. നടത്തത്തിനു വേഗം കൂട്ടി. കഴുത്തറ്റം വരുന്ന ആ മതിലിനോട് അടുക്കാന്‍ പോവുന്നു.അവിടെ എത്തുന്നതിനു മുന്‍പേ എനിക്ക് പരിചയമുള്ള ആ പൊട്ടിച്ചിരി ഞാന്‍ കേട്ടു. നെഞ്ചിനകത്ത് സന്തോഷത്തിന്റെ തിര തള്ളല്‍. മതിലിനു മുകളിലൂടെ എനിക്ക് അവളെ കാണാം. അവളുടെ ചിരി കേള്‍ക്കാം. എന്നെ കാണാതെ ഞാന്‍ കുറച്ചു നേരം അവളെ കണ്ടിരിക്കട്ടെ. വളരെ വിരളമാണ് അവളുടെ ഈ പൊട്ടിച്ചിരികള്‍. ഇടയ്ക്കു മാത്രം കാണാന്‍ പറ്റുന്നത്. അകത്തു കേറുന്നതിനു മുന്‍പ് ഇതൊന്നു കാണട്ടെ. അവളുടെ അടുത്തേക്ക് ഓടി വരുന്ന മകനിലും ഉണ്ട്  ആ പൊട്ടിച്ചിരിയുടെ ബാക്കി പകുതി. ഇതെല്ലം കണ്ടു ആ ചാരുപടിയില്‍ ചാരി ഇരുന്നു ചിരിച്ചു കൊണ്ടിരിക്കുന്ന അവളുടെ സ്വന്തം ഭര്‍ത്താവ്. ഒരു പാട് സന്തോഷം ഉള്ള കുടുംബം. ആദ്യത്തെ ദിവസം അവളോട്‌ തോന്നിയ അതേ അസൂയ അന്നും അവളോട്‌ തോന്നി. അവളുടെ സന്തോഷങ്ങളെ അവിടെ തന്നെ ചേര്‍ത്തുവെച്ചു, ഇനിയൊരിക്കലും ആ സന്തോഷങ്ങളുടെ ഇടയിലേക്ക് നടന്നു കയറാന്‍ ആഗ്രഹമില്ലാതെ... ഇടവഴിയില്‍ എനിക്ക് നേരെ നടന്നുവരുന്ന അപരിചിതനില്‍ നിന്നും കറുത്ത കണ്ണട കൊണ്ട് ഞാന്‍ എന്റെ കണ്ണിനെ മറച്ചു മെയിന്‍ റോഡ്‌ ലകഷ്യമാക്കി നടന്നു. 

Tuesday, May 29, 2012

യൂസുഫ്ക്കാ..മാപ്പ്...!

              തലേന്ന് മുഴുവന്‍ ഉറങ്ങാതിരുന്നതിന്റെയും വിമാനത്തിലെ തണുപ്പ് എന്നെ ഉറങ്ങാന്‍ വിടാത്തതിന്റെയും ക്ഷീണമുണ്ടായിരുന്നു അന്നെനിക്ക്. എല്ലാവരെയും പോലെ ഒരു പാട് സ്വപ്‌നങ്ങള്‍ തലയിലേറ്റി വന്നതൊന്നുമല്ല. പക്ഷെ ഇവിടെ വന്നെത്തിയ എന്നെക്കുറിച്ച് എന്റെ അച്ഛനു ഒരു പാട് സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ ഇവിടെ വന്നു രക്ഷപ്പെടും എന്നതിന്റെ കൂടെ, നാട്ടില്‍ സ്വസ്ഥമായി നടക്കാം. അവിടെ എന്നെക്കുറിച്ചുള്ള ആവല-വെവലാതികള്‍ക്ക് ഒരു ആശ്വാസം ഉണ്ടാവുമെന്ന ഒരു പറയപ്പെടാത്ത സ്വപ്നവും ഉണ്ടായിരുന്നിരികണം. ഇതെന്റെ പുനര്‍ജ്ജന്മം ആണെന്ന് ഞാന്‍ എന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കാന്‍ ഒരു പാട് ശ്രമിച്ചെങ്കിലും ഇതെന്റെ മരണമാണെന്ന് മനസ്സ് എന്നെ പറഞ്ഞു മനസ്സിലാക്കി. ഇന്നലെവരെ നാടിനും നാട്ടുകാര്‍ക്കും മുടങ്ങാതെ പണി കൊടുത്തിരുന്ന ഞാന്‍ ഇന്നിതാ അതെല്ലാം മാറ്റിവെച്ചു പത്തു മണിക്ക് തന്നെ ഉറങ്ങാന്‍ കിടന്നിരിക്കുന്നു. ഓര്‍മ്മ വെച്ചതിനു ശേഷം ഇത്രയും നേരത്തെ ഞാന്‍ കിടന്നിട്ടില്ല. എന്തുചെയ്യാം. പത്തു മണിക് ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നിരിക്കണം എന്നാ അലിഖിത ഭരണഘടനയുള്ള ഒരു മുറിയിലാണ് വന്നു പെട്ടിരിക്കുന്നത്. ഇന്നലെ വരെ ഉള്ളതെല്ലാം സ്വാഹ എന്ന സത്യം തിരിച്ചറിഞ്ഞു സ്വയം ഉറക്കത്തിലേക്കു ഊളിയിട്ടു. 
                            ഇടക്കപ്പെഴോ എഴുന്നേറ്റ ഞാന്‍ ഉള്ളു തുറഞ്ഞു വിളിച്ചു പോയി..അമ്മേ.....ഞാന്‍ വന്നു പെട്ടിരിക്കുന്നത് കാട്ടിലാണോ.. പണ്ടെപ്പോഴോ national geographic channel തുറന്നപ്പോ ഇത് പോലെയുള്ള കോലാഹലങ്ങള്‍ കേട്ടിട്ടുണ്ട്. സിംഹവും, കടുവയും, കരടിയും കഴുതപ്പുലിയും ഒരുമിച്ചു ഒരു സ്റ്റേജ് ഷെയര്‍ ചെയുന്നോ..ഓരോ കട്ടിലും മാറി മാറി നോക്കി..എല്ലായിടത്തുനിന്നും ഉണ്ട് ഓരോരുത്തരെ കൊണ്ട് കഴിയുന്ന അത്രേം ഉച്ചത്തില്‍ മുക്ക്ര ഇടല്‍....ഇടതു ഭാഗത്തെ കട്ടിലില്‍ ഉള്ളതാണ് യഥാര്‍ത്ഥ കഴുതപ്പുലി. ഹോ. സംസ്ഥാന യുവജനോസ്ലാവിതിനു വിട്ടാല്‍ ഇങ്ങേര്‍ക്ക് ഫസ്റ്റ് ഉറപ്പാ..ഈശ്വരാ..ഇതിന്റെ പേരോ കൂര്‍ക്കംവലി..? ഉറക്കം മതിയാക്കി ഇന്നലെ വരെയുള്ള ഓര്‍മ്മകളുടെ റീല്‍ വീണ്ടും കറക്കി. കാലത്ത് എണീറ്റപ്പോ കൂട്ടത്തില്‍ മനുഷ്യപ്പറ്റുള്ള ഒരു മനുഷ്യന്‍ വിശേഷം ഒക്കെ തിരക്കിയപ്പോ ഒരു അകംക്ഷക്ക് ചോദിച്ചു പോയി..  ആരാ ഈ ഇടത്തെ കട്ടിലില്‍ കിടക്കുന്നത് ? "അത് യൂസുഫ്ക്ക മോനെ..ഇവിടെത്തെ പണ്ടാരി( പാചകക്കാരന്‍). കൂര്‍ക്കം വലി കേട്ടിട്ടാവും അല്ലേ..ഭയങ്കര കൂര്‍ക്കം വലിയാ.ഉറങ്ങാന്‍ പറ്റില്ല....അവര്‍ക്ക് വയസായതല്ലേ..നമ്മള്‍ എന്താ പറയാ..? "  ഈ പറയുന്നതു കേട്ടാല്‍ തോന്നും ചെറുപ്പക്കാരന്‍ ചുള്ളന്‍ ആണ്..ഒട്ടും കൂര്‍ക്കം വലിക്കാത്ത ആളാണ്..ഇങ്ങേരുടെ പെര്ഫോമാന്സും ഒട്ടും മോശം ആയിരുന്നില്ലല്ലോ  എന്ന് മനസ്സില്‍ പറഞ്ഞു എണീറ്റു. അഞ്ചു പേരടങ്ങുന്ന ആ മുറിയില്‍ ഞാന്‍  വിചാരിച്ചാല്‍ വിപ്ലവം വരില്ലെന്ന തിരിച്ചറിവ് എന്നെ അച്ചടക്കത്തോടെ അവിടെ തുടരാന്‍ നിര്‍ബന്ധിതനാക്കി. പിന്നെയും പലപ്പോഴും യൂസുഫ്ക്കന്റെ കൂര്‍ക്കംവലി എന്റെ ഉറക്കം കളഞ്ഞു. ജോലിയെടുത്തു ക്ഷീണിച്ചു വൈകി വന്ന ഒരു ദിവസം ഈ കൂര്‍ക്കം വലി എന്നെ ഒട്ടും ഉറങ്ങാന്‍ വിടാതിരുന്നപ്പോള്‍ ആത്മാര്‍തമായി ദൈവത്തെ വിളിച്ചു..ആ ബോഡി ഒന്ന് മേലോട്ട് എടുക്കണേ.... എവടെ..യമനെ വരെ പുള്ളി വിറപ്പിച്ചു നിര്ത്തിയെക്കുവല്ലേ കൂര്‍ക്കംവലിച്ച്‌...!  
                             സ്വസ്ഥമായി ഒരിക്കലും എന്നെ ഉറങ്ങനന്‍ അനുവദിക്കാതിരുന്ന യുസുഫ്ക്കനെ ശപിക്കാത്ത ദിവസങ്ങള്‍ കുറവ്. മൂന്ന് വര്‍ഷങ്ങള്‍ക് മുന്‍പ് വേറെ ജോലിസ്ഥലത്തേക്ക് മാറിയ എന്റെ ഓര്‍മ്മകളില്‍ ഒരികലും യൂസുഫ്ക്ക വന്നില്ല. അവരെയൊക്കെ വിട്ടു വേറെ നാട്ടില്‍ വേറെ വീട്ടില്‍ ഞാനും എന്റെ ഭാര്യയും സ്വസ്ഥമായി അന്തിയുറങ്ങി. എന്റെ ഗള്‍ഫ്‌ ജീവിതത്തിന്റെ തുടക്കം  വിവരിച്ചപ്പോഴെപ്പോഴോ അവള്‍ കേട്ട് മറന്ന ഒരു പേരായി യൂസുഫ്ക്ക. ഇന്ന് അതെ യൂസുഫ്ക്ക എന്റെ ഉറക്കം വീണ്ടും കളയുന്നു. അന്ന് അവരോടു പകയുണ്ടായിരുന്നെങ്കില്‍ ഇന്നുള്ളത് ഒരു നിര്‍വികാരത മാത്രം ആണ്. 
             അറിയാത്ത ആ നമ്പരില്‍ നിന്ന് കാള്‍ വന്നപ്പോള്‍ എടുക്കേണ്ട എന്ന് കരുതിയതാണ്. പിന്നെ എന്തോ എടുത്തു. എനിക്ക് മനസ്സില്വാത്ത എന്തൊക്കെയോ പറഞ്ഞെങ്കിലും ഉണ്ണീ എന്നുള്ള വിളി മാത്രം മനസ്സിലായി. അത് യൂസുഫ്ക്കയുടെ ശബ്ദം...! പിന്നീട് ആ ഫോണ്‍ വാങ്ങി വേറെ ആരോ ആണ് എന്നോട് സംസാരിച്ചത്. വായില്‍ അര്‍ബുദം വന്നു ഭക്ഷണം പോലും കഴിക്കാന്‍ വയാതെ യൂസുഫ്ക്ക കിടന്നിട്ടു ആഴ്ചകള്‍ ആയിയെന്നും പാസ്പോര്‍ട്ട്‌ എക്സ്പയര്‍ ആയത് കൊണ്ട് നാട്ടില്‍ പോക്ക് നീണ്ടു.നാളെ നാട്ടിലേക് പറഞ്ഞയക്കുന്നു എന്നും. എല്ലാവര്ക്കും ഭക്ഷണം വെച്ച് വിളമ്പിയിരുന്ന യൂസുഫ്ക്കക്ക് ഒരിക്കലും വരരുതായിരുന്ന അവസ്ഥ...! യൂസുഫ്ക്കക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു ഞാന്‍ പറഞ്ഞത് ഇത്രമാത്രം. ഒന്നുമില്ല ഇക്ക..ഇക്ക വിജാരിച്ച പോലെ എല്ലാം നടക്കും..ഒന്നും നടക്കാതെ പോവില്ല..സുഖായിട്ട് നാട്ടിലോട്ടു പൊക്കോ. മറുപടി കേട്ടില്ല...കേട്ടത് ഒരു വിങ്ങല്‍ മാത്രം.. മനസ്സിന്റെയും ശരീരത്തിന്റെയും വേദന ഒരുമിച്ചു കടിച്ചമാര്‍ത്തിയ വിങ്ങലിന്റെ ശബ്ദം..!  ഉറക്കം ഇപ്പോഴും പോവുന്നു..തിരിച്ചു ആ അഞ്ചു കട്ടിലുകളില്‍ ഒന്നില്‍ ഇക്കാന്റെ കൂര്‍ക്കംവലി കേട്ട് കിടക്കാന്‍ പറ്റിയിരുന്നെങ്കില്‍ ഒരു പക്ഷെ  എനിക്ക് ഒന്നുറങ്ങാന്‍ പറ്റിയേനെ..!

Tuesday, May 8, 2012

മുഖം മാറുന്ന മാതൃത്വം

ഒരു യുവതിയുടെ ബാഗില്‍ നിന്ന് കൈക്കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത ഈ അടുത്ത കാലത്താണ് നമ്മള്‍ കേട്ടത്. താമസിച്ചിരുന്ന ഹോസ്റല്‍ ബാത്ത് റൂമില്‍ പ്രസവിച്ച്ചിട്ട കുഞ്ഞു കരഞ്ഞപ്പോള്‍ മൂക്കും വായും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു കൊന്നു ബാഗില്‍ കേറ്റിയതാണത്രെ ഈ കലികാല മാതാവ്. ഈ വാര്‍ത്ത കേട്ട് കേരളം ഞെട്ടിത്തരിച്ചു എന്നൊക്കെ പറഞ്ഞാല്‍ അത് കളവാകും. ഇത് പോലെ ഒരു പാട് അമ്മമാരെ മലയാളം ഇതിനു മുന്‍പും എത്ര കണ്ടിരിക്കുന്നു..! ഏതൊരു വാര്‍ത്തയും വായിച്ചു മറക്കുന്ന പോലെ ഇതും പ്രത്യേകിച്ച് തന്നില്‍ ഒരു  മാറ്റവും വരുത്താതെ മലയാളി വായിച്ചു തള്ളി. ഇത് പോലുള്ള വാര്‍ത്തകള്‍ ഇനിയും വരുമെന്നിരിക്കെ, ഇതില്‍ എന്തിനിത്ര സമയം കളയാന്‍ എന്ന് പ്രബുദ്ധ കേരളം ചിന്തിച്ചാല്‍ ആരെ തെറ്റ് പറയും ? 
        മാതൃത്വം എന്നതിനെക്കാളും അഭിമാനത്തിന് വിലയിടുന്നത് കൊണ്ടാവുമോ ഇങ്ങിനെ എന്ന് സ്വാഭാവികമായ ഒരു സംശയം. എങ്കില്‍ അതിന്റെ പേരല്ലേ ദുരഭിമാനം..? അഭിമാനത്തിന്റെ ബലിക്കല്ലില്‍ വെക്കാന്‍ ഉള്ള ഒന്നാണോ മാതൃത്വവും ജനിച്ച വീണ കുഞ്ഞും ? അതോ ഇതൊക്കെ ഒരു പോക്ക്രിയുടെ വെറും സംശയങ്ങള്‍ ആണോ ? "The child is the father of the man" എന്ന് പണ്ട് വേര്‍ഡ്സ് വര്‍ത്ത് പറഞ്ഞത് ദൈവം കേട്ടിരുന്നെങ്കില്‍ ജനിക്കുന്ന കുഞ്ഞിന്റെ കൂടെ ഒരു ചാട്ടവാര്‍ കൂടെ ദൈവം കൊടുത്തു വിട്ടേനെ. ഇവിടെ 'മാന്‍' എന്ന് പറഞ്ഞത് മനുഷ്യനെ ആണെന്നിരിക്കെ, അവനു നന്നാവാന്‍ ഉള്ള അവസാനത്തെ അവസരം ആയിരുന്നേനെ അത്.  ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ ഒരു അമ്മ ജനിക്കുന്നുവെങ്കിലും തന്‍ അമ്മയാവാന്‍ പോവുന്നുവെന്ന തിരിച്ചറിവ് അവളില്‍ അതിനു മുന്‍പേ ജനിക്കുന്നതാണ്. ഒരമ്മയാവാന്‍ മാനസികമായി തയ്യാറെടുക്കാന്‍ ദൈവം കൊടുത്ത ഒരു അനുഗ്രഹം. ഇതെല്ലം ആണ് ഒരു അമ്മയെ പവിത്രമാക്കുന്നത്. എല്ലാ അമ്മമാരും പവിത്രമാനെന്നുള്ള കാഴ്ചപ്പാടും കലോചിതമായുള്ള മാറ്റങ്ങള്‍ക്കു വിധേയമാവേണ്ടതുണ്ട്. കൈകുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു കളയുന്നവര്‍, ശ്വാസം മുട്ടിച്ചു കൊന്നു ചാക്കില്‍ കെട്ടുന്നവര്‍, ജീവനോടെ കുഞ്ഞിനെ ചവറ്റു കൊട്ടയില്‍ എറിയുന്നവര്‍, ഇവരും അമ്മമാരോ..?
           മാതൃത്വം ബാധ്യതയാവുന്ന ഒരോ നാരീ ജന്മവും മാനവരാശിക്ക് ബാധ്യതയാണ്. കൊടിയുടെ  നിറം നോക്കി തലയരിഞ്ഞുവീഴ്ത്തുന്ന പാര്‍ട്ടിക്കാരാ..ജനിച്ചു വീഴുമ്പോള്‍ തന്നെ കോന്നൊടുക്കപ്പെടുന്ന ഈ പിഞ്ചു  കുഞ്ഞിനു വേണ്ടി ഒരിറ്റു കണ്ണീര്‍  പൊഴിക്കുക.മാനവരാശിയുടെ അന്തകരാവുന്ന, മനസാക്ഷിയില്ലാത്ത ഈ മഹിളാമണികള്‍ ഈ സമൂഹത്തിന്റെ തന്റെ സൃഷ്ടിയാണ്.കപട സദാചാരത്തിന്റെ വന്മതില്‍തീര്‍ത്തു,ഒരാളുടെ ജീവിതത്തിന്റെ സ്ക്രീന്‍പ്ലേ ഒരുക്കുംബോഴാണ്‌ ജീവിക്കാന്‍ വേണ്ടി  ദുരഭിമാനിയെങ്കിലും ആവേണ്ടി വരുന്നത്. കഴുത്തു ഞെരിക്കപ്പെടുന്ന ശൈശവത്തിനും  വലിച്ചെറിയപ്പെടുന്ന മാത്രുത്വതിനും ഞാനും നീയും  അടങ്ങുന്ന സമൂഹമാണ്‌  ഉത്തരവാദികള്‍. മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത എന്ത് സദാചാരമാണ് ഇവിടെ നടപ്പില്‍ വരുത്തേണ്ടത് എന്നാണ് ഇപ്പോഴും മനസ്സിലാവാത്തതും ഉത്തരും കിട്ടാത്തതും ആയ ചോദ്യം..! 




Friday, May 4, 2012

ഉണ്ണിക്കുട്ടന്റെ അച്ഛന്‍

കുളത്തിലേക്ക്‌ നീട്ടി തുപ്പി, അത് വിഴുങ്ങാന്‍ വരുന്ന മീനുകളെ എണ്ണി എടുക്കുമ്പോള്‍ ആണ്  എന്നും ആ വിളി വരാറുള്ളത്. "ഉണ്ണിക്കുട്ടാ"..അച്ഛനാണ്. അമ്മയാണെങ്കില്‍ വെറും ഉണ്ണിയെ ഉണ്ടാവുള്ളൂ. ഓഫീസിലേക്ക് ഇറങ്ങാന്‍ ആവുമ്പോള്‍ അച്ഛന്റെ പതിവാണ് എന്നെ ഒന്ന് വിളിച്ചു ബൈ പറഞ്ഞു പോവല്‍. ചേട്ടനും പെങ്ങളും ഒക്കെ ഉണ്ടെങ്കിലും ഞാന്‍ അവിടെ ഉണ്ടെന്നു ഉറപ്പു വരുത്തണം. ഈ അച്ഛന് അങ്ങ് പോയാല്‍ പോരെ എന്ന് പലതവണ ആലോചിച്ചതാണ്. പറമ്പിലൂടെ പകുതി ഓടിയും വീടുത്താന്‍ ആവുമ്പോള്‍ നടന്നും ഒരു കണക്കിന്  വീടെത്തുമ്പോള്‍ അമ്മയുടെ ചോദ്യം വരും.."എവിടാരുന്നടാ...? ഒരൂസം നീ ആ കുളത്തിലേക്ക്‌ വീഴാനുള്ളതാ..." പിന്നെ അച്ഛന്‍ ബസ്‌ കേറുന്ന വരെ റോഡില്‍ നോക്കി ഇരിക്കും. ഇടക്കെപ്പോഴോ ഒരു ദിവസം അച്ഛന്‍ കേറുന്ന ബസ്‌ അറിയാമായിരുന്ന  ഉണ്ണി വള്ളി നിക്കറും ഇട്ടു റോഡിലൂടെ ഇറങ്ങി ഓടി ബസില്‍ കേറാന്‍ നിന്ന അച്ഛന്റെ പാന്‍റ്സ് പിടിച്ചതും ആലികുട്ടി എളാപ്പ  തിരിച്ചു വീട്ടില്‍ കൊണ്ട് വന്നാക്കിയതും ചെറിയ ഓര്‍മ്മയായി മനസ്സിലുണ്ട്. അന്ന് രാത്രി അച്ഛന്‍ വന്നത് ഒരു പാട് മിട്ടായി ആയിട്ടായിരുന്നു. ഇതെന്റെ ഉണ്ണിക്കുട്ടന് എന്ന് പറഞ്ഞു കുറെ മിട്ടായികള്‍ രണ്ടുകൈയിലും നിറച്ചു തന്നത് വ്യക്തമായ ഓര്‍മ്മയും.! അച്ഛന് എന്നെയായിരുന്നു ഇഷ്ടം. പാതിരാത്രി വരെ അച്ഛന്റെ മടിയിലിരുന്നു ക്രിക്കറ്റ്‌ കാണലും, കൊണ്ടോട്ടി നേര്ച്ചക്ക് പാതി രാത്രി ആ ചൂണ്ടു വിരല്‍ പിടിച്ചു വരവ് ( എഴുന്നള്ളത് ) കാണാന്‍ കാത്തു നിക്കലും..ഒക്കെ ഉണ്ണികുട്ടനായിരുന്നു. പിന്നെ എപ്പോഴാണ് എന്നെ അച്ഛന് ഇഷ്ടമല്ലാതെ ആയത് ? "ഉണ്ണികുട്ടന്‍"  എന്നാണ് ഉണ്ണി ആയതു ? 
                    അച്ഛന്‍ ഗള്‍ഫിലേക്ക് പോവാന്‍ ഒരുങ്ങി ഇറങ്ങിയപ്പോ കരഞ്ഞു കണ്ണ് കലങ്ങി നിന്ന അമ്മയെ കണ്ടാണ്‌ എല്ലാരും കരഞ്ഞത്. ഉണ്ണികുട്ടന്‍ കരഞ്ഞില്ല. പിന്നെ അച്ഛനെയും കൊണ്ട് ആ കാര്‍ നീങ്ങിയപ്പോ ഉണ്ണികുട്ടന് കരച്ചില്‍ വന്നു. കരഞ്ഞോ ആവോ..ഓര്‍മ്മയില്ല. അവിടന്ന് അങ്ങോട്ടാണ് 'ഉണ്ണികുട്ടന്‍' ഉണ്ണി ആയതു. വര്‍ഷത്തില്‍ ഒരു മാസം ലീവ് നു വരുമ്പോള്‍ ആ ഒരു വര്ഷം ചെയ്ത എല്ലാ കുസൃതികള്‍ക്കും അച്ഛന്റെ കയ്യില്‍ നിന്ന് ശിക്ഷകള്‍ ഏറ്റു വാങ്ങിത്തുടങ്ങി. അതും മുത്തച്ഛന്‍ മോഡല്‍ ശിക്ഷകള്‍. ( മുത്തച്ഛന്‍ സുബേദാര്‍ മേജര്‍ മുഹമ്മദ്‌കുട്ടി ). വര്‍ഷാവര്‍ഷങ്ങളില്‍ കടല്‍ കടന്നു ഒരാള്‍ എന്നെ തല്ലാന്‍ വരുന്നു എന്നാ തോന്നലായിരുന്നു അച്ഛന്റെ നാട്ടിലേക്കുള്ള വരവുകള്‍. ഒരുപാട് പേടിയോടെ മാത്രം അച്ഛനെ ഓര്‍ക്കാന്‍ പറ്റിയിരുന്ന നാളുകള്‍. വളരുന്നതിനൊപ്പം ആയ പേടിയും കൂടി. അച്ഛന്റെ മുന്നില്‍ ചെല്ലാന്‍ പേടി, മിണ്ടാന്‍ പേടി, അച്ഛന്‍ ഇരിക്കുന്ന റൂമിന്റെ മുന്നിലൂടെ പോവാന്‍ പേടി, ആ ഒരു മാസം റൂം അടച്ചു ബുക്സും പാട്ടും ആയി കൂടും. എന്തിനെങ്കിലും ഒക്കെ എന്നാലും കിട്ടും.  ഉണ്ണി വാങ്ങിക്കും എന്ന് പറയുന്നതാവും കുറച്ചു കൂടെ ശരി. അച്ഛന്‍ വരണമെന്ന് ആഗ്രഹിക്കുന്നവരുടെ കൂട്ടത്തില്‍ അച്ഛന്‍ എത്രയും വേഗം തിരിച്ചു പോവണം എന്ന്  ഉണ്ണി മാത്രം ആഗ്രഹിച്ചു. അച്ഛന്റെ സംസാരത്തില്‍ 'ഉണ്ണി' എന്നാ പുകഞ്ഞ കൊള്ളി എന്നും വിഷയമാവുകയും ഉണ്ണിക്കു തന്റെ ബെഡ് റൂമിന് പുറത്തേക്കു ലോകമില്ലതവുകയും ചെയ്തു. ഒരിക്കലെങ്കിലും അച്ഛന്റെ വായില്‍ നിന്ന് "ഉണ്ണികുട്ടാ" എന്നാ പഴയ വിളി കൊതിച്ച എത്രയോ ദിവസങ്ങള്‍. 
                            പഠിത്തം ഉഴപ്പിയ ഉണ്ണിക്കു ഇത്തവണ കിട്ടിയ ശിക്ഷ കൊറച്ചു കൂടെ കഠിനമായിരുന്നു. അച്ഛന്റെ അടുത്തേക്ക്, ഗള്‍ഫിലേക്ക് ഒരു വിസ ! ഇവിടെയെത്തിയ ഉണ്ണിക്കു ഇതൊരു ദുര്‍ഗുണ പരിഹാര പാഠശാലയായിരുന്നു. ശിക്ഷയും ശിക്ഷണവും മാറി ഉപദേശങ്ങളില്‍ ഒതുങ്ങി. ഉണ്ണിക്കു കൊള്ളാവുന്ന ജോലി ആയതും, ഉണ്ണി ജോലിയിലേക്കും അച്ഛന്‍ വിശ്രമ ജീവിതം നയിക്കാന്‍ നാട്ടിലേക്കും.! 
                           ഫോണ്‍വിളികള്‍ എല്ലാം അമ്മയോടായിരുന്നു. അച്ഛനോട് വിശേഷങ്ങള്‍ ചോദിക്കും. അച്ഛന് വരുമാനതിനും ആരോഗ്യത്തിനും ഒരു കുറവും ഇല്ല.  വിളിക്കുമ്പോള്‍ ഒക്കെ മക്കളെക്കാള്‍ ആരോഗ്യവും ധനസ്ഥിതിയും ഉള്ള അച്ഛന്റെ സ്വരം.  നിങ്ങള്‍ടെ സഹായം ഇല്ലാതെ ജീവിച്ചു മരിച്ച മതി എന്നാ സ്ഥിരം പല്ലവിയും. അച്ഛന് സന്തോഷം..ഉണ്ണിക്കും സന്തോഷം..! ഇന്ന് കാലം ഒരു പാട് മാറിയിരിക്കുന്നു. ഉണ്ണിയും അഛനായിരിക്കുന്നു. എന്നും അച്ഛനും അമ്മയ്ക്കും വിളി.എന്നെങ്കിലും സൌകര്യപ്പെടുമ്പോള്‍ നാട്ടിലേക് ഒരു പോക്ക്. അത്രയേ ഉള്ളൂ ഇപ്പൊ. അത് മതി അച്ഛനും. അമ്മ വിളിച്ചാണ് കാര്യം അറിഞ്ഞത്. അച്ഛന്റെ കാലിനു വയ്യ. നടക്കാന്‍ വയ്യ. ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തിരിക്കുന്നു. പരസഹായം കൂടാതെ നടക്കാന്‍ വയ്യ. അധികം കിടപ്പില്‍ തന്നെ. ഇതെല്ലം കൂടെ കേട്ടപ്പോള്‍ അപ്പോള്‍ തന്നെ അച്ഛനോട് മിണ്ടണം എന്ന് തോന്നി ഉണ്ണിക്ക്. അമ്മ വൈകീട്ട്  വിളിക്കാന്‍ പറഞ്ഞു. കാത്തിരുന്ന് വൈകീട്ട് വിളിച്ചു. പതിവ് പോലെ ഫോണ്‍ എടുത്തത്‌ അമ്മ. അച്ഛന് കൊടുക്കാന്‍ പറഞ്ഞു. മറു തലക്കല്‍ അച്ഛന്റെ ശബ്ദം." ഉണ്ണിക്കുട്ടാ...." പിന്നെ അച്ഛന്‍ പറഞ്ഞതൊന്നും ഉണ്ണി കേട്ടില്ല. കണ്ണ് രണ്ടും നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. അന്ന് ഉണ്ണി ശരിക്കും ആഗ്രഹിച്ചു. അച്ഛന്‍ പണ്ടത്തെ പ്രതാപത്തോടെ തന്നെ ' ഉണ്ണീ' എന്ന് തന്നെ വിളിച്ചാല്‍ മതിയെന്ന്..!

Saturday, April 14, 2012

ആത്മീയത എന്ന ശുദ്ധ പോക്രിത്തരം

പാണ്ഡിത്യം ഉള്ളവരേയാണല്ലോ പണ്ഡിതര്‍ എന്ന് പറയുന്നത്. അല്ലേ..? ഇനി ഇടക്കാലത്ത് അതെങ്ങാനും മാറ്റിയോ ? എന്റെ അറിവില്‍ ഇല്ല എന്നാണ് വിശ്വാസം. അങ്ങിനെ ആണെങ്കില്‍ ഈ പണ്ഡിതര്‍ക്കു സമൂഹത്തിനോട് ഒരു ബാധ്യത ഇല്ലേ ? അതോ സമൂഹത്തിനു ഈ പണ്ഡിതര്‍ ബാധ്യതയാവണം എന്ന് അവര്‍ക്ക് നിര്‍ബന്ധം ഉണ്ടോ ? ഉണ്ടെന്നാണ് പുതിയ നാട്ടുനടപ്പെന്നു സാധാരണക്കാര്‍ പറയും. ഇതെന്താടാ..ഈ പോക്ക്രി പണ്ഡിതര്‍ക്കു നേരെ കുതിര കേറുകയണോ എന്നാണ് ചോദ്യമെങ്കില്‍ അല്ല എന്ന് തന്നെയാണ് ഉത്തരം. പക്ഷെ..ചില കാര്യങ്ങള്‍ക്കു ഈ പണ്ഡിത വര്‍ഗം ഉത്തരം പറഞ്ഞേ തീരൂ..പ്രത്യേകിച്ചും ഈ മത പണ്ഡിത വര്‍ഗം..!
                                              ഒരു ചൂടന്‍ വിഷയം പുറത്തെടുത്തു കുറേ തല്ലു വാങ്ങികൂട്ടാന്‍ ഉദ്ദേശം ഇല്ലാത്തതു കൊണ്ടും മതം എന്ന് കേട്ടാല്‍  തിളക്കണം ചോര ഞരമ്പുകളില്‍ എന്ന് മാറ്റിപാടിയ ആളുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവ്‌ കൊണ്ടും എല്ലാവരെയും പറ്റി പറയുന്നില്ലെങ്കിലും പറയുന്നത് എല്ലാര്ക്കും ബാധകമാണെന്നതില്‍ തര്‍ക്കം ഇല്ല. ഹല്ലാ...എനിക്കൊരു സംശയം..  എന്റെ പാഴ്മനസ്സില്‍ തോന്നിയ സംശയമാണ്...ഒരു വെള്ള തുണി കൊണ്ട് തലയില്കെട്ടി താടി വെടിപ്പായി വളര്‍ത്തിയാല്‍ ഒരു മുസ്ലിം പണ്ഡിതന്‍...കാവിയുടുത്ത്‌ ജടയും കാട് കെട്ടി വളര്‍ന്ന താടിയും ഉണ്ടെങ്കില്‍ അതൊരു ഹിന്ദു പണ്ഡിതന്‍...പിന്നെ അലക്കിതേച്ച ഒരു ലോഹ വെടിപ്പായി ഇട്ടു ഒരു തലപ്പാവും കൂടി ആയാല്‍ ഒരു ക്രിസ്ത്യന്‍  പണ്ഡിതന്‍.ഇങ്ങിനെ ഒക്കെ ആണോ മത പണ്ഡിതന്മാരെ തരംതിരിക്കുന്നത്‌ ? പാണ്ടിത്യം അളക്കാന്‍ ഒരു പാണ്ടിത്യോമീറ്റെര്‍ കണ്ടു പിടിച്ചില്ലെന്നതാണ് എനിക്ക്  ഇങ്ങിനെ ഒരു ധാരണ വരാന്‍ കാരണം. മേല്പറഞ്ഞ പണ്ഡിതരേക്കാളും ശാസ്ത്രത്തില്‍ വിശ്വാസം ഉള്ളത് കൊണ്ട് അങ്ങിനെ ഒന്ന് വരുന്ന വരെ ഇവരെ ഒക്കെ സഹിച്ചാല്‍ മതിയാവും എന്നാ ശുഭാപ്തി വിശ്വാസം ബാക്കിയുണ്ട്.
                              കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ ഒരു മൊസ്ലിയാര് മുടിപ്പള്ളിയുണ്ടാക്കാനും അത് വഴി കോടികളുടെ ഷോപ്പിംഗ്‌ കോമ്പ്ലെക്സ് പണിയാനും തെണ്ടല്‍ തുടങ്ങിയെന്ന വാര്‍ത്ത‍ എന്നില്‍ കുറച്ചൊന്നും അല്ല അമ്പരപ്പുണ്ടാക്കിയത്. ആത്മീയത വില്പനച്ചരക്കാവുമ്പോള്‍ ക്രമേണ എങ്കിലും ഇല്ലാതാവുന്നത് അവരെ പിന്തുടരുന്ന ഒരു വലിയ സമൂഹത്തിന്റെ ബാക്കിയുള്ള നന്മ കൂടിയാണ്. രാജ്യത്തിനോടോ ജനങ്ങളോടോ ഒരല്പം പോലും പ്രതിപത്തി ഇല്ലാത്ത ഇവരില്‍ ആത്മീയതയോ വിശ്വാസമോ അല്പം പോലും ഇല്ലെന്നു നമ്മള്‍ എന്ന് തിരിച്ചറിയും? ഖുര്‍ആന്‍ പഠിച്ചെങ്കില്‍ നല്ലത്..ഗീതയും ഉപനിഷത്തും ബൈബിളും പഠിച്ചെങ്കില്‍ അത്യുത്തമം. പക്ഷേ.. ജനിച്ച നാടിന്‍റെ ചരിത്രം ഒരല്‍പമെങ്കിലും അറിയുക. ജനിച്ച വീണ മണ്ണിനെ പറ്റി പഠിക്കാന്‍ പറ്റിയില്ലെങ്കിലും ഏറ്റവും കുറഞ്ഞത്‌ തന്‍റെ പൂര്‍വികര്‍ ഈ രാജ്യത്തിന്‌ വേണ്ടി ചെയ്തതെങ്കിലും അറിയുക. തിരുവിതാംകൂര്‍ ദിവാനെതിരെ ശബ്ദം ഉയര്‍ത്തിയ, സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള  എന്ന ഒരു ധീര ദേശാഭിമാനിയെ ചരിത്രത്തിനു സമ്മാനിച്ച, ഇന്ന് കാശുണ്ടാക്കാന്‍ വേണ്ടി നിങ്ങള്‍ മുറുകെ പിടിക്കുന്ന ഖുര്‍ആന്‍ എല്ലാരും വായിക്കാനും പഠിക്കാനും സ്വന്തം പത്രത്തില്‍ അതിന്റെ വിവര്‍ത്തനം എഴുതി ജനങ്ങളിലേക്കെത്തിച്ച,  സ്വന്തം ജീവിതാന്ത്യം വരെ രാജ്യത്തിനും വേണ്ടി കൂടെ ജീവിച്ച ഒരു വക്കം അബ്ദുല്‍ ഖാദര്‍ മൌലവി യെ അറിയുക. ബ്രിട്ടീഷ്‌ മേലാളന്മാരോട് സ്വന്തം രാജ്യത്തിന്‌ വേണ്ടി പടപൊരുതി ജീവിച്ചു മരിച്ച അലി മുസ്ലിയാരെയും മുഹമെദ് അബ്ദുല്‍ റഹ്മാന്‍ സാഹിബ്‌ നെയും പോലുള്ളവരുടെ ജീവിതവും അവര്‍ക്ക് സമൂഹത്തിനോടുണ്ടായിരുന്ന പ്രതിബദ്ധതയും അറിയുക. സ്വന്തം കീശ വീര്‍പ്പിക്കുന്നതിന്റെ പകുതി സമയം സമൂഹത്തിനു വേണ്ടി, രാജ്യത്തിന്‌ വേണ്ടി ചിലവാക്കുക. തന്‍റെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കുന്ന രാഷ്ട്രീയ എമ്പോക്കികള്‍ക്ക് വോട്ട് മറിച്ചു കൊടുക്കുന്ന കൂട്ടികൊടുപ്പുകാരാവാതിരിക്കുക. ഈ മുസ്ലിയാക്കന്മാരുടെയും കപട സ്വാമിമാരുടെയും നല്ല കാലമാ ഇത്. ഇല്ലെങ്കില്‍ ജനങ്ങളുടെ വിശ്വാസം കാശാക്കി മാറ്റി GMC കാറില്‍ നാട് തെണ്ടാന്‍ ഇറങ്ങുമ്പോള്‍, ആകാശ നൌകയില്‍ ഇരുന്നു മദ്യസേവ നടത്തുമ്പോള്‍ എപ്പോഴേ ജനങ്ങള്‍ നിങ്ങളെ മുക്കാലിയില്‍ കെട്ടി അടിച്ചേനെ. ഹല്ലേ...നിങ്ങള് തന്നെ പറ. ഇതിന്റെ ഒക്കെ പേരല്ലേ ശരിക്കും പോക്രിത്തരം ? അല്ലായിരിക്കാം...ഇവരെ ഒക്കെ  ഇത്രയൊക്കെ സഹിച്ചിട്ടും പ്രതികരിക്കാതെ ഇരിക്കുന്ന നമ്മളൊക്കെ ചെയ്യുന്നതാണ്‌ ശുദ്ധ പോക്രിത്തരം..!


Saturday, April 7, 2012

പലായനം

കീശയിലെ നോട്ടുകെട്ടുകളുടെ ഖനം ഒന്ന് കൂട്ടിക്കളയാം എന്ന് കരുതി എടുത്ത ഒരു തീരുമാനം. അതായിരുന്നു ഈ സ്ഥലം മാറ്റത്തിന്റെ കാരണം. നോട്ടുകെട്ടുകള്‍ക്ക് തിരിച്ചു തരാന്‍ പറ്റാത്ത പലതും നഷ്ടമാവും എന്ന തിരിച്ചറിവ് ഉണ്ടായപ്പോള്‍, എല്ലാം തിരിച്ചു പിടിക്കാന്‍ പറ്റാത്തത്രയും കൈ വിട്ടു പോയിരുന്നു. ഒരു നാട് കടത്തലും, സ്ഥലം മാറ്റവും ഒരാളില്‍ ഉണ്ടാക്കുന്നത് ഒരേ മാറ്റങ്ങള്‍ ആണ്. പണത്തിന്റെ അളവുകോല്‍ വെച്ച് അളക്കുമ്പോള്‍ ഒന്ന് ശിക്ഷയും പിന്നെയൊന്ന് രക്ഷയും ആയി വിധിയെഴുതുന്നു എന്ന് മാത്രം.
                 ജിദ്ദ.. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ വന്നിറങ്ങുകയും തിരിച്ചു പോവുകയും ചെയ്യുന്ന നഗരം. ചെങ്കടലിന്റെ, മക്കയുടെ, മദീനയുടെ, മലയാളികളുടെയും ആഫ്രിക്കന്‍ പിടിച്ചു പറിക്കാരുടെയും മണ്ണ്. ആറു വര്‍ഷത്തോളമായി ഇവിടെ വന്നിട്ട്. വൃത്തിയില്ലാത്ത, ഇടുങ്ങിയ ഇടവഴികളും പൊട്ടിപ്പൊളിഞ്ഞ റോഡുകളും ഉള്ള ഈ  നഗരത്തെ വെറുപ്പായിരുന്നു. ഒരു തുടക്കക്കാരന് ജിദ്ദ നല്കിയതും നല്‍കുന്നതും തിക്താനുഭവങ്ങള്‍ ആണ്. അത് തുടങ്ങുന്നത്, ഇഷ്ടമുള്ള കാര്‍ വാങ്ങാന്‍ കമ്പനി തന്ന കാശുമായി പോവുന്ന വഴിക്ക്, കയ്യില്‍ കൂടുതല്‍ കാശു കണ്ടതിനു പോലിസ് കൊണ്ട് പോയി 24  മണിക്കൂര്‍ ജയിലില്‍ അടച്ചത് മുതല്‍ ആണ്. അന്ന് ഹെഡ് ഓഫീസില്‍ നിന്ന് ആള് വരേണ്ടി വന്നു തിരിച്ചു ആകാശം കാണാന്‍. പിന്നെയും എത്ര എത്ര അനുഭങ്ങള്‍. പക്ഷെ..ഇവിടെ വരുന്ന ഓരോരുത്തനും പിന്നീട് ഈ നഗരത്തിനോട് ഇഴുകി ചേരുന്നു. എനിക്ക് ഭാഗ്യമാണ് ഈ നഗരം. എന്റെ കരിയര്‍ തുടങ്ങുന്നത് ഇവിടെ നിന്നാണ്. ഇന്ന് ഞാന്‍ എന്താണോ (എന്താണ്  എന്ന് ഇങ്ങോട്ട് ചോദിക്കല്ലേ..), അത് ഞാന്‍ നേടിയെടുത്തതും ഇവിടെ നിന്ന് തന്നെ. എന്നും കൂടെ ഉള്ള കുറെ സുഹൃത്തുക്കള്‍, കണ്ടാല്‍ അറിയുന്ന  പേരറിയാവുന്ന കുറെ പേര്‍, പേരറിയാത്ത കുറെ പേര്‍, പിന്നെ....അവള്‍..! പകലന്തിയോളം എന്റെ കൂടെ, ഞാന്‍ ചെയ്യുന്നതും നോക്കി, എന്നോട് മിണ്ടിക്കൊണ്ടിരുന്ന അവളെയും എനിക്ക് തന്നത് ഈ നഗരമാണ്.
                              ഇന്ന് പുറപ്പെടാന്‍ തയ്യാറാവുമ്പോള്‍ നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമാണ് മനസ്സില്‍. എന്തിനും ഏതിനും കൂടെ ഉണ്ടായിരുന്ന ആ സുഹൃത്തുക്കള്‍, വൈകുന്നേരങ്ങളിലെ പന്ത് കളി, കളി കഴിഞ്ഞു റൂമിന്റെ പൂമുഖപ്പടിയില്‍ റോഡും നോക്കി മണിക്കൂറുകളോളം ഉള്ള വെടി പറച്ചില്‍. എന്തായിരുന്നു അത്രയും ഞങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത് ? സാധാരണ പ്രവാസികളുടെ വിഷയങ്ങള്‍ ഒന്നും ഒരിക്കലും വരാതിരുന്ന ആ ഇരിപ്പില്‍ പറഞ്ഞത് മാത്രം ഇന്നും ഓര്‍മ്മയില്ല. പ്രവാസിയുടെ വെടി പറച്ചിലിന് ഇപ്പോഴും കൂട്ടാവുന്ന കുറെ വിഷയങ്ങള്‍ ഉണ്ട്. മാറി മാറി വരുന്ന തിരെഞ്ഞെടുപ്പുകള്‍, നാട്ടിലെ ഇല്ലായ്മകളും ഉത്തരവാദിത്തങ്ങളും,പുതിയ സിനിമകള്‍, പ്രിഥ്വിരാജപ്പന്‍ പിന്നെ സന്തോഷ്‌ പണ്ഡിതനും കേരളത്തിന്റെ അഞ്ചാം മന്ത്രിയും, അങ്ങിനെ അങ്ങിനെ. ഇതൊന്നും വിഷയമാവതിരുന്ന ആ ഇരുപ്പു ഇനി ഓര്‍മ്മകള്‍ മാത്രം ആവുന്നു. 1000  കിലോമീറ്റര്‍ കാറോടിച്ചു റിയാദിലേക്ക് ഒരു ഇന്റര്‍വ്യൂ നു പോവുമ്പോള്‍, നീ പോകുന്ന വഴിക്ക് ഉറങ്ങും എന്ന് പറഞ്ഞു എന്റെ കൂടെ കാറില്‍ കേറിയ നൌഷാദിന്റെ ആത്മാര്‍ത്ഥത ഞാന്‍ ഇവിടെ ഇട്ടേച്ചു പോവുന്നു. അല്‍പ ദിവസത്തെ ലീവ് കഴിഞ്ഞു തിരിച്ചു വരുന്നതിന്റെ തലേ ദിവസം വീട് തൂത്തു വാരി എയര്‍ കണ്ടിഷന്‍ ഓണ്‍ ചെയ്തു പോവുന്ന മുസ്തഫയുടെയും യകൂബിന്റെയും സ്നേഹം ഇവിടെ വെച്ച് പോവുന്നു. ഇനിയും എത്രയോ പേര്‍.
          ഒരു തെറ്റായ തീരുമാനത്തിന്റെ കുറ്റബോധവും പേറിയാണ് ഈ നാട് വിടുന്നത്. പക്ഷെ അനിവാര്യമായ ഒരു നാടുവിടല്‍..! ഞാന്‍ എന്നെ ന്യായീകരിക്കാന്‍ ഒരു കാരണം പറഞ്ഞോട്ടെ ? എന്നെ ആശ്രയിക്കുന്നവര്‍ക്ക് വേണ്ടി, ഞാന്‍ ആശ്രയിക്കുന്നവരെ എനിക്ക് കൈ വിട്ടേ പറ്റൂ..! പക്ഷെ ഞാന്‍ അവളെ കൂടെ കൂട്ടുന്നു. എനിക്ക് വേണ്ടിയാണു നാളെ നേരം പുലരുന്നതെന്ന തോന്നല്‍ എന്നിലുണ്ടാക്കാന്‍... പിറക്കാന്‍ പോവുന്ന നാളെകള്‍ക്കു ഇന്നലെകളുടെ ആവര്‍ത്തന വിരസത ഇല്ലാതിരിക്കാന്‍...!




Monday, March 12, 2012

ഒരു മിഡ്നൈറ്റ്‌ ആത്മഗതം

                                        ജോലിയും അലച്ചിലും, വീട്ടിലെത്തി അത്താഴവും കഴിഞ്ഞു കിടക്കുന്നതിന്റെ മുന്‍പ് തലയിണ ചെരിച്ചുവെച്ച് ചാരി ഇരുന്നു, തീരാന്‍ പോവുന്ന ദിവസത്തിന്റെ കണക്കെടുപ്പിലാണ് ഞാന്‍. ഒരു തിരിഞ്ഞു നോട്ടം പതിവുള്ളതായിരുന്നെങ്കിലും ഇന്ന് അത് ഒരു പാട് മാറിയിരിക്കുന്നു. ജോലികളും ഓഫീസും കുടുംബവും വരവും ചിലവും വിഷയമാവാറുള്ള ആ ഇരുപ്പു അവസാനിക്കാറുള്ളത് " ആ..എന്തേലും ചെയ്യാം.." എന്നാ ആത്മഗത്തോടെയുള്ള ഒരു ദീര്‍ഖ നിശ്വാസവുമായാണ്. ഒരു ദിവസത്തിന്റെ തുടര്‍ച്ച ആയി അടുത്ത ദിവസം, പിന്നെ അടുത്തത്. ഇന്ന് ഈ ഇരുപ്പിന് കൂട്ട്ടായി എന്റെ മുഖത്ത് ഒരു പുഞ്ചിരിയുണ്ട്..പേരറിയാത്ത ഒരു സുഖമുണ്ട്...കൂടെ ഒരായിരം നിറമാര്‍ന്ന സ്വപ്നങ്ങളുടെ അകമ്പടിയുണ്ട്. പഴയ, ഉത്തരവാദിത്തങ്ങള്‍ എന്നാ അഴിയാകുരുക്ക് ഇതിനിടയില്‍ മാറ്റിവെച്ചതല്ല. കഴിഞ്ഞു പോയ മണിക്കൂറുകളില്‍ അതിനു എനിക്ക് ഒരു പാട് സമയം കിട്ടിയിരിക്കുന്നു.ഒറ്റയ്ക്ക് ഓടി തീര്‍ത്തിരുന്ന വഴികളിലത്രയും എനിക്കിന്ന് അവളുടെ കാല്‍പെരുമാറ്റം കേള്‍ക്കാം. എനിക്ക് വേണ്ടി വഴിക്കണ്ണുമായി അവള്‍ കാത്തിരിപ്പുന്ടെന്നത് എന്റെ വേഗത കൂട്ടി. ഇന്ന്, ഈ ഇരുപ്പില്‍ തെളിയുന്നത് അവളുടെ മുഖവും, ചിരിക്കുമ്പോള്‍ അവളുടെ ഇരു കവിളുകളിലും വിരിയുന്ന ആ ഉണ്ടകളും...!  ഈ ' ഉണ്ടകള്‍ ' എന്ന് ഒരു സ്ത്രീ സൌന്ദര്യ വര്‍ണ്നനകളിലും കണ്ടിട്ടില്ല. ഒരു പക്ഷെ ഇതാദ്യം ആവാം. നാളിതു വരെ അവളോടും ആരും പറഞ്ഞിട്ടില്ലത്രേ, ഈ വിരിയുന്ന 'ഉണ്ട' കളെ പറ്റി. അതെനിക് വേണ്ടി മാത്രം തന്റെ മുഖത്ത് വിരിയുന്നതാണ്  എന്ന ഒരു വീമ്പു പറച്ചിലില്‍ ആണ് അന്ന് ആ സംസാരം നിന്നത്.                            
                    പണ്ട് എവിടെയോ വായിച്ചു കേട്ടിട്ടുണ്ട്. പെണ്ണ്, ഒരു പിടക്കോഴിയെ പോലെ ആണെന്ന്. (ആണ്‍ ഒരു പൂവന്‍ കോഴിയെ പോലെ ആണ് എന്ന് പറഞ്ഞാല്‍ അടി ഉറപ്പ്- അത് വേറെ കാര്യം.) യജമാനന്‍ പിടിക്കാന്‍ വരുമ്പോള്‍ ചിറകു വിടര്‍ത്തി പതിഞ്ഞിരിക്കുന്ന, ഇഷ്ടമില്ലാത്തവരെ കൊത്തിയോടിക്കുന്ന പിടക്കോഴി..!  അവളുടെ കവിളത്തു കൈ വെച്ച് കണ്ണില്‍ മാത്രം നോക്കിയിരുന്നപ്പോള്‍ അവള്‍ പോലും അറിയാതെ നിറയാറുള്ളതും , അനുസരണയില്ലാതെ അവളുടെ നെറ്റിയിലേക്ക് ഊര്‍ന്നിറങ്ങിയ മുടിയിഴകളെ വകഞ്ഞു മാറ്റി, ഉറങ്ങാന്‍ നേരം ആ നെറ്റിയില്‍ ചുണ്ടുകള്‍ അമര്‍ത്തുമ്പോള്‍ അടയാറുള്ളതുമായ കണ്ണുകളാവം എന്നില്‍ പിടക്കോഴിയുടെ ഓര്‍മ്മകള്‍ കൊണ്ട് വന്നത്. ( മൊത്തത്തില്‍ ഒരു കുറുക്കന്റെ സ്വഭാവം തോന്നുന്നെങ്കില്‍ എന്റെ കുറ്റമല്ല ). പിണങ്ങുമ്പോള്‍ അത് വരെ മനോഹരമായി പറഞ്ഞു വന്നിരുന്ന മലയാളം മറന്നു, തമിഴില്‍ പോരിനിരങ്ങുമ്പോള്‍ അവളുടെ മുഖത്ത് ജയലളിതയുടെ ധാര്‍ഷ്ട്യവും രജനികാന്തിന്റെ വീര്യവും കാണാം.( എനിക്ക് അപ്പോള്‍ മുല്ലപ്പെരിയാറും പുതിയ ഡാം കെട്ടണമെന്നും പറയാന്‍ തോന്നുന്നത് ഒരു കറ കളഞ്ഞ മലയാളിയുടെ ആത്മ രോഷം ആയി കണ്ടാല്‍ മതി ).ഇന്ന് അവളുടെ നെടുവീര്‍പ്പുകള്‍ എന്റെ ശ്വാസഗതി തന്നെ മാറ്റി മറിക്കുന്നു. അവളുടെ ചുണ്ടിലെ നനവും മാറിന്റെ മുഴുപ്പും എന്റെ ഉറക്കം കെടുത്തുന്നു. നെഞ്ചില്‍ നിശ്വാസത്തിന്‍ന്റെ ചൂടേറ്റ് നഗ്നമായ അവളുടെ പുറത്തു താഴുകിയുറങ്ങിയ പകലുകളുടെയും രാത്രികളുടെയും ഓര്‍മ്മകള്‍ ആവാം ഞാന്‍ പറഞ്ഞ ആ പേരറിയാത്ത സുഖത്തിന്റെ ഹേതു.
                               ഇനിയും അവളൊടുത്തു ഉണ്ടാവാന്‍ പോവുന്ന ദിവസങ്ങളേക്കാള്‍ ഓര്‍ത്തു പോവുന്നത് അവളില്ലാതെ പിറക്കാന്‍ പോവുന്ന ദിനരാത്രങ്ങളെ കുറിച്ചാണ്. പ്രണയ പരവശനായ ഒരുത്തന്റെ ആശങ്കയല്ല. മറിച്ചു യാഥാര്‍ത്ഥ്യം ആയേക്കാവുന്ന ഒരു പാട് സ്വപ്നങ്ങളുടെ ചിതയൊരുക്കാന്‍ മനസ്സില്ലാത്തത് കൊണ്ട്, നാളെയും ഇത് പോലെ ബെഡ്ഡില്‍ കാല് നീട്ടിവെച്ച് പിന്നിട്ട ഒരു ദിവസത്തിന്റെ കണക്കെടുക്കുമ്പോള്‍ വൃഥാ പോയ ഒരു ദിവസം എന്ന് സ്വയം വിധി എഴുതാതിരിക്കാന്‍ അവളുണ്ടയെ പറ്റൂ..നേരം പുലരട്ടെ. ഈ രാത്രിയുടെ നീളം കുറയട്ടെ. വഴിയരുകില്‍ കാത്തു നില്‍ക്കുന്ന അവളുടെ മുഖം എന്നില്‍ നാളെയെക്കുറിച്ചുള്ള ആകാംക്ഷ പടര്‍ത്തുന്നു. എന്നെ മാത്രം നോക്കി നില്‍ക്കുന്ന കപട സദാചാരത്തിന്റെ മാലഘമാരെ കൊഞ്ഞനം കുത്തി ഞാന്‍ ജീവിക്കട്ടെ..എനിക്ക് വേണ്ടി..!
                   

Saturday, March 10, 2012

ഗാന്ധിജിയെപ്പറ്റി പറയാതെ പോയത്.

കഴിഞ്ഞുപോയ ഇന്നലെകള്‍ ചരിത്രമാണ്‌. അതറിയാതെ പോയ ഇന്നിനും, അതറിയാന്‍ കൊതിക്കുന്ന നാളെക്കും വേണ്ടി അത്  ബാക്കിയാകുക തന്നെ ചെയ്യും. പക്ഷെ കാലാകാലങ്ങളില്‍ ചരിത്രകാരന്മാര്‍ രേഘപ്പെടുത്തിയ ചരിത്രങ്ങളുടെ വിശ്വാസ്യത അളക്കുക എന്ന പോക്ക്രിത്തരം ഞാന്‍ ചെയ്യുന്നില്ല. എന്നാലും ഈ എളിയവനു ഒരു അഭിപ്രായം ഉണ്ട്. ചരിത്രത്തില്‍,  പൊട്ടന്മാര്‍ ആനയെ കണ്ടത് പോലെ ഒരു ഉള്ള അനുഭവങ്ങള്‍ നിരവധി. വ്യത്യസ്ത സ്രോതസ്സുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്‌ എന്ന് സമാനമായ എല്ലാ സംഭവങ്ങളിലും കരുതുക വയ്യ. തനിക്കിഷ്ടമുള്ളത് പോലെ വരച്ചുവെക്കുന്ന ക്യാരികേച്ചരുകളുടെ  ലാഘവത്തോടെ ചരിത്രങ്ങള്‍ രേഘപ്പെടുത്തി വെച്ചതാകാം ഇതിനു കാരണം.  ചരിത്രാതീത കാലഘട്ടം എന്ന് വിളിക്കാറുള്ള കാലത്തെ അനുമാനങ്ങല്‍ക്കാണ് ഒരല്പം കൂടെ വിശ്വാസ്യത ഏറെ. ഇന്ത്യാചരിത്രത്തില്‍, സ്വാതന്ത്ര്യ സമര കാലഘട്ടത്തിനും അതിനു മുന്‍പും ചരിത്രത്തെ കശാപ്പു ചെയ്തിട്ടുണ്ടെങ്കിലും , സ്വാതന്ത്ര്യസമര കാലത്ത് അത് അതിന്റെ സീമയില്‍ ആയിരുന്നു എന്ന് വേണം കരുതാന്‍. 
           ഇന്ത്യക്കാരുടെ യശ്സ്സുയര്‍ത്താന്‍, നെഞ്ചും വിരിച്ചു അഭിമാനത്തോടെ നമുക്ക് പറയാന്‍ ഒരു രാഷ്ട്രപിതാവുണ്ട് നമുക്ക്. അഹിംസ കൊണ്ടും സഹനം കൊണ്ടും രാഷ്ട്രം പണിതു തീര്‍ത്ത രാഷ്ട്രപിതാവ്. ചോദ്യം ഇതാണ്. രാഷ്ട്രപിതാവ്,ഗാന്ധിജി,ബാപ്പു, ഈ പേരുകള്‍ എല്ലാം ഗാന്ധിജിയുടെ സ്വഭാവങ്ങളുടെയോ പ്രവര്‍ത്തികളുടെയോ ഫലം തന്നെ. പക്ഷെ മഹാത്മാ ? ചരിത്രം നമ്മളെ എത്ര പേരെ അങ്ങിനെ വിളിക്കാന്‍ പ്രേരിപ്പിക്കും ? 1915-1916 കാലത്ത് സൌത്താഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ ഗാന്ധിജിയെ രവീന്ദ്രനാഥ ടാഗോര്‍ ' മഹാത്മാ ' എന്ന് വിശേഷിപ്പിച്ചത്‌ ഇന്ത്യന്‍ സ്വതന്ത്ര സമരത്തിന്‌ ഗാന്ധിജി നേതൃത്വം കൊടുക്കുന്നതിനു വളരെ മുന്‍പായിരുന്നു. ടാഗോര്‍ അന്ന് അദ്ദേഹത്തിനെ അങ്ങിനെ വിളിക്കാനുള്ള കാരണം, പിന്നീട് ഗാന്ധിജി എടുക്കാന്‍ പോവുന്ന തീരുമാനങ്ങളെ മുന്‍കൂട്ടി ഗണിച്ചതായിരുന്നില്ല. ഹൈന്ദവ വിശ്വാസങ്ങള്‍ മുറുകെ പിടിക്കുന്ന ഒരു നന്മ നിറഞ്ഞ ഹിന്ദു എന്നതായിരുന്നു ടാഗോറിന്റെ ആ അഭിസംബോധനക്ക് കാരണം. പിന്നീട് അത് ഏറ്റെടുത്തത് സ്വാതന്ത്ര്യം നേടാന്‍ പോകുന്ന ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകക്ക് കീഴെ അധികാരം മോഹിച്ചു തടിച്ചു കൂടിയവര്‍ ആയിരുന്നു. സൌത്ത് ആഫ്രിക്കയില്‍ അദ്ധേഹത്തിന്റെ  ' തുല്യ അവകാശങ്ങള്‍ സമരം ' നേരിട്ട ജാന്‍ സ്മട്ട്   ഗാന്ധിജിയെ വേദിയില്‍ ഇരുത്തി പറഞ്ഞത് ' ഇദ്ദേഹം സന്ന്യാസി ആണെന്ന് നിങ്ങള്‍ ആരെങ്കിലും ധരിച്ചെങ്കില്‍ അത് തെറ്റ്, ഇദ്ദേഹം ഒരു നല്ല രാഷ്ട്രീയക്കാരന്‍ ആണ് ' എന്നായിരുന്നു.  ഇത് പ്രശ്നക്കാരനായ ഒരു  കറുത്ത വര്‍ഗക്കാരനെ പറ്റി ഏതു ഇംഗ്ലീഷ് പോലിസ്കാരനും പറയുന്നതെന്ന് വിലയിരുത്താം. പക്ഷെ ഗാന്ധിജിയുടെ സമകാലികനായിരുന്ന ബി.ആര്‍. അംബേദ്‌കര്‍ കൂടെ ഇതേ അഭിപ്രായം പറഞ്ഞിരുന്നു എന്ന് ചരിത്രത്തിന്റെ ഏടുകളില്‍ കാണാം.                       
                            ജന്മം കൊണ്ട് ബ്രാഹ്മണര്‍ക്ക് സമാനമായ വൈശ്യ ഗോത്രത്തില്‍ പെട്ട ബനിയ എന്ന ഉന്നത കുലത്തില്‍ പിറന്ന ഗാന്ധിജിക്ക് സൌത്താഫ്രിക്കയില്‍  നേരിന്ടെണ്ടി വന്നത്  ' കൂലി ' എന്ന കറുത്ത വര്‍ഗക്കാരന് കിട്ടുന്ന നികൃഷ്ടമായ അനുഭവങ്ങള്‍ ആയിരുന്നുവെന്നും, അതു തുടര്‍ന്ന് അനുവദിക്കാതിരിക്കാന്‍ വേണ്ടിയോ അനുഭവിക്കാതിരിക്കാന്‍ വേണ്ടിയോ ആയിരുന്നു തുല്യ അവകാശങ്ങള്‍ സമരം ' ഗന്ധ്ജിയുടെ നേതൃത്വത്തില്‍ നടന്നത് എന്നും പിനീട് ഇന്ത്യയിലേക്ക്‌ മടങ്ങി വരന്‍ തീരുമാനിച്ചത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ആയിരുന്നില്ല എന്നതും ചരിത്രം. ഇതിനെ ശക്തിപ്പെടുത്തുന്ന മറുവശം,  'തുല്യ അവകാശങ്ങള്‍ സമരം ' അഥവാ ' തൊട്ടുകൂടായ്മ ' ഇല്ലാതാക്കുക എന്ന ഒരേ ഒരു ആവശ്യത്തിനു വേണ്ടി അഹിംസയുടെ മാര്‍ഗത്തിലൂടെ തന്നെ ശ്രമിച്ചു വന്നിരുന്ന  ബി.ആര്‍. അംബേദ്‌കര്‍, അതിനു സഹായം അഭ്യര്‍ഥിച്ചു ഗാന്ധിജിയുമായി നടന്ന കൂടികാഴ്ച ആണ്.  അന്നത്തെ ആ കൂടിക്കാഴ്ചയില്‍ ബി.ആര്‍. അംബേദ്‌കര്‍, ഗാന്ധിജിയോട് തൊട്ടുകൂടായ്മ ' ഇല്ലാതാക്കാന്‍ വേണ്ടി  ഗാന്ധിജിയും കോണ്‍ഗ്രസ്സും എടുത്ത നിലപാടുകളെ വിമര്‍ശിച്ചു. കോണ്‍ഗ്രസില്‍ ചേരാന്‍ തൊട്ടുകൂടായ്മ ' അങ്ങീകരിക്കില്ല എന്ന ഒരു നിബന്ധനയാണ് വേണ്ടതെന്നും അല്ലാതെ ഖദര്‍ ഇടുകയല്ല വേണ്ടത് എന്നും അംബേദ്‌കര്‍ തുറന്നടിച്ചു പറഞ്ഞുവെന്നതും ഗാന്ധിജിയുടെ പക്കല്‍ നിന്നും അനുകൂലമായ നിലപാട് ഉണ്ടായില്ല എന്ന് മാത്രം അല്ല, അംബേദ്‌കര്‍ ഒരു ബ്രാഹ്മന്‍ ആയിരുന്നു എന്ന് ഞാന്‍ ധരിച്ചു എന്നതായിരുന്നു ഗാന്ധിജി തന്റെ സെക്രടറി മഹാദേവ് ദേശായ് മറുപടി പറഞ്ഞത് എന്നും  ഒരു ചരിത്രം. സൌത്ത് ആഫ്രിക്കക്കു സമാനമായ ഒരു അനുഭവം ഗാന്ധിജിക്ക് ഇന്ത്യന്‍ മണ്ണില്‍ ഉണ്ടാവില്ല എന്നത് ഒരു കാരണം അല്ലായിരിക്കാം, പക്ഷെ അദ്ദേഹം ആഹോരാത്രം തൊട്ടുകൂടായ്മ ' ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഒരാളെ കൈ വെടിയുക ആയിരുന്നു ചെയ്തത്. ഗാന്ധിജി ഒരു ജാതി ഭ്രമം പിടിച്ച ഹിന്ദുത്വ വാതിയനെന്ന വൃത്തികെട്ട വാതം ഇതില്‍ ഇല്ല. അതെ സമയം, സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അദ്ദേഹം എന്നും ശ്രമിച്ചിരുന്നു. അതിന്റെ ഒരു പാട് ഉദാഹരങ്ങള്‍ അദ്ധേഹത്തിന്റെ വ്യക്തി ജീവിതത്തിലും പ്രതിഫലിച്ചു കാണാം.  ഇതാണോ മഹാത്മാ ?
              ഗാന്ധിജി എന്ന നേതാവിനെ ആദ്യമായി രാഷ്ട്ര പിതാവ് എന്ന് വിളിച്ച സുഭാഷ് ചന്ദ്ര ബോസ്, കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്തപ്പോള്‍ അതിനെ എതിര്‍ത്തത് ഗാന്ധിജി ആയിരുന്നു. അതിന്റെ ഫലം, അന്ന് വരെ ഉള്ള കീഴ്വഴക്കങ്ങള്‍ക്ക് വിപരീദമായി ആദ്യമായി കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വരികയും ഗാന്ധിജിയുടെ സ്ഥാനാര്‍ഥി ആയിരുന്ന പട്ടാഭി സീതാരാമയ്യ  യെ തോല്‍പ്പിച്ചു ചരിത്രത്തില്‍ ആദ്യമായി സുഭാഷ്‌ ചന്ദ്ര ബോസ് ആദ്യത്തെ തിരഞ്ഞെടുത്ത കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ആവുകയും ചെയ്തു. പിന്നീട് ഗാന്ധിജിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന്, ആദ്യത്തെ തിരഞ്ഞെടുത്ത കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സുഭാഷ്‌ ചന്ദ്ര ബോസ് പ്രസിഡന്റ്‌ സ്ഥാനം രാജി വെക്കുകയും തുടര്‍ന്ന് ഫോര്‍വേഡ് ബ്ലോക്ക്‌ സ്ഥാപിക്കുകയും ചെയ്തു എന്നതിന് ചരിത്രം സാക്ഷി. ഗാന്ധിജി സ്വന്തം താല്‍പര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തിരുന്നു എന്നത് ചരിത്രം പറയാതെ പോയതോ, മറച്ചു പിടിച്ചതോ ആയ പരമമായ സത്യം.

ഗാന്ധിജി എന്ന രാഷ്ട്രപിതാവിന്റെ മുന്നില്‍, അദ്ധേഹത്തിന്റെ പരിശ്രമങ്ങളെ പൂര്‍ണമായി മനസ്സിലാക്കി അദ്ദേഹത്തിലെ മുഴുവന്‍ നന്മയും മനസ്സിലാക്കി ശിരസ്സ്‌ നമിക്കുന്നു...
പ്രണാമം...!