Saturday, April 7, 2012

പലായനം

കീശയിലെ നോട്ടുകെട്ടുകളുടെ ഖനം ഒന്ന് കൂട്ടിക്കളയാം എന്ന് കരുതി എടുത്ത ഒരു തീരുമാനം. അതായിരുന്നു ഈ സ്ഥലം മാറ്റത്തിന്റെ കാരണം. നോട്ടുകെട്ടുകള്‍ക്ക് തിരിച്ചു തരാന്‍ പറ്റാത്ത പലതും നഷ്ടമാവും എന്ന തിരിച്ചറിവ് ഉണ്ടായപ്പോള്‍, എല്ലാം തിരിച്ചു പിടിക്കാന്‍ പറ്റാത്തത്രയും കൈ വിട്ടു പോയിരുന്നു. ഒരു നാട് കടത്തലും, സ്ഥലം മാറ്റവും ഒരാളില്‍ ഉണ്ടാക്കുന്നത് ഒരേ മാറ്റങ്ങള്‍ ആണ്. പണത്തിന്റെ അളവുകോല്‍ വെച്ച് അളക്കുമ്പോള്‍ ഒന്ന് ശിക്ഷയും പിന്നെയൊന്ന് രക്ഷയും ആയി വിധിയെഴുതുന്നു എന്ന് മാത്രം.
                 ജിദ്ദ.. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ വന്നിറങ്ങുകയും തിരിച്ചു പോവുകയും ചെയ്യുന്ന നഗരം. ചെങ്കടലിന്റെ, മക്കയുടെ, മദീനയുടെ, മലയാളികളുടെയും ആഫ്രിക്കന്‍ പിടിച്ചു പറിക്കാരുടെയും മണ്ണ്. ആറു വര്‍ഷത്തോളമായി ഇവിടെ വന്നിട്ട്. വൃത്തിയില്ലാത്ത, ഇടുങ്ങിയ ഇടവഴികളും പൊട്ടിപ്പൊളിഞ്ഞ റോഡുകളും ഉള്ള ഈ  നഗരത്തെ വെറുപ്പായിരുന്നു. ഒരു തുടക്കക്കാരന് ജിദ്ദ നല്കിയതും നല്‍കുന്നതും തിക്താനുഭവങ്ങള്‍ ആണ്. അത് തുടങ്ങുന്നത്, ഇഷ്ടമുള്ള കാര്‍ വാങ്ങാന്‍ കമ്പനി തന്ന കാശുമായി പോവുന്ന വഴിക്ക്, കയ്യില്‍ കൂടുതല്‍ കാശു കണ്ടതിനു പോലിസ് കൊണ്ട് പോയി 24  മണിക്കൂര്‍ ജയിലില്‍ അടച്ചത് മുതല്‍ ആണ്. അന്ന് ഹെഡ് ഓഫീസില്‍ നിന്ന് ആള് വരേണ്ടി വന്നു തിരിച്ചു ആകാശം കാണാന്‍. പിന്നെയും എത്ര എത്ര അനുഭങ്ങള്‍. പക്ഷെ..ഇവിടെ വരുന്ന ഓരോരുത്തനും പിന്നീട് ഈ നഗരത്തിനോട് ഇഴുകി ചേരുന്നു. എനിക്ക് ഭാഗ്യമാണ് ഈ നഗരം. എന്റെ കരിയര്‍ തുടങ്ങുന്നത് ഇവിടെ നിന്നാണ്. ഇന്ന് ഞാന്‍ എന്താണോ (എന്താണ്  എന്ന് ഇങ്ങോട്ട് ചോദിക്കല്ലേ..), അത് ഞാന്‍ നേടിയെടുത്തതും ഇവിടെ നിന്ന് തന്നെ. എന്നും കൂടെ ഉള്ള കുറെ സുഹൃത്തുക്കള്‍, കണ്ടാല്‍ അറിയുന്ന  പേരറിയാവുന്ന കുറെ പേര്‍, പേരറിയാത്ത കുറെ പേര്‍, പിന്നെ....അവള്‍..! പകലന്തിയോളം എന്റെ കൂടെ, ഞാന്‍ ചെയ്യുന്നതും നോക്കി, എന്നോട് മിണ്ടിക്കൊണ്ടിരുന്ന അവളെയും എനിക്ക് തന്നത് ഈ നഗരമാണ്.
                              ഇന്ന് പുറപ്പെടാന്‍ തയ്യാറാവുമ്പോള്‍ നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമാണ് മനസ്സില്‍. എന്തിനും ഏതിനും കൂടെ ഉണ്ടായിരുന്ന ആ സുഹൃത്തുക്കള്‍, വൈകുന്നേരങ്ങളിലെ പന്ത് കളി, കളി കഴിഞ്ഞു റൂമിന്റെ പൂമുഖപ്പടിയില്‍ റോഡും നോക്കി മണിക്കൂറുകളോളം ഉള്ള വെടി പറച്ചില്‍. എന്തായിരുന്നു അത്രയും ഞങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത് ? സാധാരണ പ്രവാസികളുടെ വിഷയങ്ങള്‍ ഒന്നും ഒരിക്കലും വരാതിരുന്ന ആ ഇരിപ്പില്‍ പറഞ്ഞത് മാത്രം ഇന്നും ഓര്‍മ്മയില്ല. പ്രവാസിയുടെ വെടി പറച്ചിലിന് ഇപ്പോഴും കൂട്ടാവുന്ന കുറെ വിഷയങ്ങള്‍ ഉണ്ട്. മാറി മാറി വരുന്ന തിരെഞ്ഞെടുപ്പുകള്‍, നാട്ടിലെ ഇല്ലായ്മകളും ഉത്തരവാദിത്തങ്ങളും,പുതിയ സിനിമകള്‍, പ്രിഥ്വിരാജപ്പന്‍ പിന്നെ സന്തോഷ്‌ പണ്ഡിതനും കേരളത്തിന്റെ അഞ്ചാം മന്ത്രിയും, അങ്ങിനെ അങ്ങിനെ. ഇതൊന്നും വിഷയമാവതിരുന്ന ആ ഇരുപ്പു ഇനി ഓര്‍മ്മകള്‍ മാത്രം ആവുന്നു. 1000  കിലോമീറ്റര്‍ കാറോടിച്ചു റിയാദിലേക്ക് ഒരു ഇന്റര്‍വ്യൂ നു പോവുമ്പോള്‍, നീ പോകുന്ന വഴിക്ക് ഉറങ്ങും എന്ന് പറഞ്ഞു എന്റെ കൂടെ കാറില്‍ കേറിയ നൌഷാദിന്റെ ആത്മാര്‍ത്ഥത ഞാന്‍ ഇവിടെ ഇട്ടേച്ചു പോവുന്നു. അല്‍പ ദിവസത്തെ ലീവ് കഴിഞ്ഞു തിരിച്ചു വരുന്നതിന്റെ തലേ ദിവസം വീട് തൂത്തു വാരി എയര്‍ കണ്ടിഷന്‍ ഓണ്‍ ചെയ്തു പോവുന്ന മുസ്തഫയുടെയും യകൂബിന്റെയും സ്നേഹം ഇവിടെ വെച്ച് പോവുന്നു. ഇനിയും എത്രയോ പേര്‍.
          ഒരു തെറ്റായ തീരുമാനത്തിന്റെ കുറ്റബോധവും പേറിയാണ് ഈ നാട് വിടുന്നത്. പക്ഷെ അനിവാര്യമായ ഒരു നാടുവിടല്‍..! ഞാന്‍ എന്നെ ന്യായീകരിക്കാന്‍ ഒരു കാരണം പറഞ്ഞോട്ടെ ? എന്നെ ആശ്രയിക്കുന്നവര്‍ക്ക് വേണ്ടി, ഞാന്‍ ആശ്രയിക്കുന്നവരെ എനിക്ക് കൈ വിട്ടേ പറ്റൂ..! പക്ഷെ ഞാന്‍ അവളെ കൂടെ കൂട്ടുന്നു. എനിക്ക് വേണ്ടിയാണു നാളെ നേരം പുലരുന്നതെന്ന തോന്നല്‍ എന്നിലുണ്ടാക്കാന്‍... പിറക്കാന്‍ പോവുന്ന നാളെകള്‍ക്കു ഇന്നലെകളുടെ ആവര്‍ത്തന വിരസത ഇല്ലാതിരിക്കാന്‍...!




3 comments:

  1. Not പാലായനം

    It is to be written as പലായനം

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
    Replies
    1. Everything is for good...wish u all the best..

      Delete